ചെന്നൈ: നടി തൃഷക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ നിയമനടപടികൾ ശക്തമാകുന്നു. ചോദ്യം ചെയ്യലിനും അറസ്റ്റിനുമായി പൊലീസ് സംഘം തഞ്ചാവൂരിൽ നിന്ന് ഉദയനിധിയുടെ വസതിയിലെത്തി. ഇതോടെ വീടിന് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ഡിഎംകെ പ്രവർത്തകർ പൊലീസിനെ തടയാൻ ശ്രമിച്ചതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. മുൻ മന്ത്രിമാരായ കെ.എൻ. നെഹ്‌റുവും മാ. സുബ്രമണ്യനും ഉദയനിധിയുടെ ഭാര്യയും സംവിധായികയുമായ കൃതികയും പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോകാനാണ് പൊലീസ് നീക്കമെന്ന റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, അറസ്റ്റ് ഒഴിവാക്കാൻ ഉദയനിധി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഉച്ചയ്‌ക്ക് 12 മണിവരെ അറസ്റ്റ് പാടില്ലെന്ന് ഇടക്കാല നിർദേശം നൽകി. ഹർജി ഉച്ചയ്‌ക്കുശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അതേസമയം, വിവാദ പരാമർശത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടിവികെ പ്രവർത്തകർ ഉദയനിധിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയാണ് തഞ്ചാവൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് തൃഷയെ അധിക്ഷേപിച്ചത്. തമിഴ്‌നാടിന് ഒരു തുള്ളി കാവേരി വെള്ളം പോലും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആശങ്കയില്ലെന്ന് ഉദയനിധി ആരോപിച്ചു. ആൾക്കൂട്ടത്തിനിടയിൽ ഒരാൾ “തൃഷ, തൃഷ” എന്ന് വിളിച്ചു പറഞ്ഞതോടെ പ്രസംഗം നിർത്തിയ ഉദയനിധി ദ്വായാർത്ഥം പ്രയോഗം കലർന്ന പരാമർശങ്ങൾ നടത്തുകയായിരുന്നു.
ശരിക്കും, അമ്മയോ ഭാര്യയോ മകളോ ഉള്ള ഒരു തെമ്മാടിയോ കള്ളനോ പോലും ഇത്രയും അസഭ്യം പറയില്ല. ഒരു അമ്മയോ ഭാര്യയോ മകളോ അങ്ങനെ സംസാരിക്കുന്നവരോട് ക്ഷമിക്കില്ലെന്ന് തമിഴ്നാട് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. ഉദയനിധിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കണമെന്നും അവർ ആവശ്യപ്പെട്ടു.