ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു. ധനമന്ത്രി എൻ. മേരി വിൽസൺ അവതരിപ്പിച്ച ബജറ്റിലാണ് നിലവിലെ കരാറുകളും കോടതിവിധികളും അടിസ്ഥാനമാക്കി അണക്കെട്ടിൽ കൂടുതൽ ജലം സംഭരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ ജലം സംഭരിക്കണമെന്ന ആവശ്യം തമിഴ്നാട് സർക്കാർ വർഷങ്ങളായി ഉന്നയിച്ചുവരുന്നതാണ്. ഇതിനായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാണ്. കൂടുതൽ ജലം സംഭരിക്കാനുള്ള അവകാശം ഉറപ്പാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് തമിഴ്നാട് സർക്കാരിന്റെ വിശദീകരണം.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നിലപാട് തമിഴ്നാട് സർക്കാർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലും ഇതേ നിലപാട് ആവർത്തിച്ചിരുന്നു.
അതേസമയം, അണക്കെട്ടിന്റെ സുരക്ഷ ചൂണ്ടിക്കാട്ടി ജലനിരപ്പ് ഉയർത്തുന്നതിനെ കേരളം തുടക്കം മുതൽ എതിർക്കുകയാണ്. പഴക്കമേറിയ അണക്കെട്ടിന് പകരം പുതിയ ഡാം നിർമ്മിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
അണക്കെട്ട് ആവശ്യമായ ബലപ്പെടുത്തൽ നടപടികൾ പൂർത്തിയാക്കിയതിനാൽ സുരക്ഷിതമാണെന്നും, സുപ്രീംകോടതി നേരത്തെ 142 അടി വരെ ജലനിരപ്പ് ഉയർത്താൻ അനുമതി നൽകിയിട്ടുണ്ടെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ കേരളം സുരക്ഷാ ആശങ്കകൾ ഉന്നയിച്ചതിനെ തുടർന്ന് നിലവിൽ ജലനിരപ്പ് 136 അടിയിൽ തുടരുകയാണ്.
ബജറ്റിലെ പുതിയ പ്രഖ്യാപനത്തോടെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾക്ക് തമിഴ്നാട് സർക്കാർ വേഗം കൂട്ടുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേരള സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ബജറ്റിൽ കാവേരി നദീജല തർക്കവും പരാമർശിച്ചു. തമിഴ്നാടിന് അർഹമായ ജലം ഉറപ്പാക്കുമെന്നും, മേഖേദാട്ട് അണക്കെട്ട് പദ്ധതിയെ എതിർക്കുമെന്നും, ജലദൗർലഭ്യം പരിഹരിക്കാൻ വിവിധ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Kerala Tamil Nadu Water Dispute
Mullaperiyar News















