സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

മഴ മുന്നറിയിപ്പിന്റെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

അതേസമയം, മഴയുടെ ശക്തി കുറഞ്ഞെങ്കിലും കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് ഇപ്പോഴും രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ നിരവധി ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമല്ല. ട്രാക്ടറുകളും ചെറുതോണികളുമാണ് പല പ്രദേശങ്ങളിലും ജനങ്ങളുടെ പ്രധാന യാത്രാമാർഗം. വെള്ളക്കെട്ടിനെ തുടർന്ന് എ.സി. റോഡിലെ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.

എറണാകുളത്തും കോട്ടയത്തും രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുമ്പോൾ മറ്റ് പ്രദേശങ്ങളിൽ വെള്ളം ക്രമേണ ഇറങ്ങിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. എറണാകുളത്ത് മഴ തുടരുന്നുണ്ടെങ്കിലും വലിയ തോതിലുള്ള വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇതിനിടെ, ഇടുക്കി ജില്ലയിൽ റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജലാശയങ്ങളിലെ ബോട്ടിംഗ്, റാഫ്റ്റിംഗ്, കയാക്കിംഗ് തുടങ്ങിയ വിനോദങ്ങൾ നിരോധിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ വിനോദസഞ്ചാരത്തിനും രാത്രി യാത്രകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഖനന പ്രവർത്തനങ്ങൾ, മണ്ണെടുപ്പ്, തൊഴിലുറപ്പ് ജോലികൾ, തോട്ടം മേഖലയിലെ ജോലികൾ എന്നിവയും താൽക്കാലികമായി നിർത്തിവയ്‌ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Share