ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

Published by
ജനം വെബ്‌ഡെസ്ക്

സൂറിച്ച്: ലോകകപ്പിന്റെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള വിവാദ നീക്കത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിടുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്ക് നിര്‍ണായക പിന്തുണയുമായി അര്‍ജന്റീന, മെക്സിക്കോ ഫുട്ബോള്‍ ഫെഡറേഷനുകളും കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോളും രംഗത്ത്. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം ശ്രദ്ധേയമാകുന്നത്.

ലോകകപ്പ് വാണിജ്യാവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് വില്‍ക്കാനുള്ള നിര്‍ദേശം അംഗരാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഫിഫ പിന്‍വലിക്കേണ്ടിവന്നിരുന്നു. ഈ വിവാദത്തിന് പിന്നാലെ ഇന്‍ഫാന്റിനോ രാജിവെക്കണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നിരുന്നു. യുവേഫ, കോണ്‍കാകാഫ്, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ എന്നിവയിലെ നിരവധി അംഗങ്ങള്‍ ഇന്‍ഫാന്റിനോയുടെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍കാകാഫ് അംഗമായ മെക്സിക്കോ ഫെഡറേഷന്‍ സംഘടനയുടെ പൊതുനിലപാടില്‍ നിന്ന് വ്യത്യസ്തമായി ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു.

‘ഫിഫയുടെ ഔദ്യോഗിക ചട്ടക്കൂടുകള്‍ക്ക് പുറത്തുള്ള ഏതൊരു നടപടിയെയും മെക്സിക്കോ പിന്തുണയ്‌ക്കില്ല. 211 അംഗരാജ്യങ്ങളുടെയും താല്‍പര്യം മുന്‍നിര്‍ത്തി ലോക ഫുട്ബോളിന്റെ വികസനത്തിനായി ഇന്‍ഫാന്റിനോ നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍,’ മെക്സിക്കന്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മെബോളും ഇന്‍ഫാന്റിനോയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, ഔദ്യോഗിക വോട്ടെടുപ്പിലൂടെ മാത്രമേ പ്രസിഡന്റിനെ പുറത്താക്കാന്‍ കഴിയൂവെന്നും, അതിന് പുറത്തുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്നും കോണ്‍മെബോള്‍ വ്യക്തമാക്കി.

അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഫിഫയ്‌ക്ക് അയച്ച കത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ലോക ഫുട്ബോളിന്റെ വളര്‍ച്ചയ്‌ക്കായി ഇന്‍ഫാന്റിനോ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. എന്നാല്‍ വാണിജ്യാവകാശ വിഷയത്തില്‍ ഫിഫയ്‌ക്ക് പിഴവ് സംഭവിച്ചുവെന്ന കാര്യവും കത്തില്‍ അംഗീകരിച്ചിട്ടുണ്ട്. വിവാദമായ വാണിജ്യാവകാശ നിര്‍ദേശത്തില്‍ ആശയവിനിമയത്തിലും നടപടിക്രമങ്ങളിലും പിഴവുകള്‍ സംഭവിച്ചതായി ഫിഫ ഇതിനകം സമ്മതിച്ചിട്ടുണ്ട്. വിഷയത്തില്‍ സമഗ്രമായ പുനഃപരിശോധന നടത്തുമെന്നും ഭരണസമിതി അറിയിച്ചിരുന്നു. എന്നാല്‍ ഈ വിശദീകരണം യുവേഫ ഉള്‍പ്പെടെയുള്ള എതിര്‍പ്പുകാരെ തൃപ്തിപ്പെടുത്തിയിട്ടില്ല.

ഇംഗ്ലണ്ട്, അല്‍ബേനിയ, ക്രൊയേഷ്യ ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഇന്‍ഫാന്റിനോയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്. ലോക ഫുട്ബോള്‍ താരങ്ങളുടെ സംഘടനയായ FIFPROയും ഇന്‍ഫാന്റിനോക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇത് വെറും ഭരണപരമായ വീഴ്ചയല്ല, പ്രസിഡന്റ് പദവിയുടെ ദുരുപയോഗമാണെന്നും സംഘടന ആരോപിച്ചു. അതേസമയം, ഓഹരി വില്‍പ്പന നീക്കം നിയമപരമായിരുന്നുവെന്നും സംഭവിച്ച പിഴവുകള്‍ നടപടിക്രമങ്ങളിലും ആശയവിനിമയത്തിലുമാണെന്നും, ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ലെന്നുമാണ് ഫിഫയുടെ വിശദീകരണം.

വരുന്ന മാര്‍ച്ചിലാണ് പുതിയ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്‍ഫാന്റിനോയ്‌ക്കെതിരെ ഇതുവരെ ശക്തനായ എതിരാളി രംഗത്തെത്തിയിട്ടില്ല. യൂറോപ്പില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമാകുമ്പോഴും ലാറ്റിനമേരിക്കയുടെയും ആഫ്രിക്കയുടെയും പിന്തുണ ഇന്‍ഫാന്റിനോയ്‌ക്ക് നിര്‍ണായക കരുത്തായി മാറുമെന്നാണ് വിലയിരുത്തല്‍.

Share