തിരുവനന്തപുരം: ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് പൂജാരിമാരിൽ നിന്ന് സർവീസ് ടാക്സ് ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം. ബലിത്തറകൾ അനുവദിക്കുന്നതിന് പൂജാരിമാരിൽ നിന്ന് 18 ശതമാനം ജിഎസ്ടി ഈടാക്കണമെന്നാണ് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവ്.
ബലിതർപ്പണത്തിന് പുറമെ നാഗത്താൻമാരുടെ പ്രധാന വഴിപാടായ പുള്ളുവൻ പാട്ടിനും ജിഎസ്ടി ഈടാക്കാനും നീക്കം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു. ക്ഷേത്രാചാര ചടങ്ങുകൾക്ക് സർവ്വീസ് ടാക്സുകൾ ബാധകമല്ലെന്നിരിക്കെയാണ് ദേവസ്വം നടപടി
2026 മാർച്ച് 30ന് തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നാണ് ഉത്തരവ് പുറത്തിറക്കിയത്. അക്കൗണ്ട്സ് വിഭാഗവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിൽ ജിഎസ്ടി രജിസ്ട്രേഷൻ, നികുതി ഈടാക്കൽ, കണക്കുപരിപാലനം, റിട്ടേൺ സമർപ്പിക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ 31 നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ബലിത്തറയ്‌ക്കും പുള്ളുവൻപാട്ടിനും ജിഎസ്ടി
ഉത്തരവിലെ 18-ാം നിർദേശത്തിലാണ് ബലിത്തറയും പുള്ളുവൻപാട്ടും പ്രത്യേകം പരാമർശിക്കുന്നത്. ബലിത്തറ, പുള്ളുവൻപാട്ട് തുടങ്ങിയവയ്‌ക്ക് നൽകുന്ന കുത്തകകൾക്ക് ജിഎസ്ടി ഈടാക്കണമെന്നാണ് നിർദേശം.
അതായത്, ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങളുമായി ബന്ധപ്പെട്ട ഇത്തരം സേവനങ്ങൾ കുത്തക അടിസ്ഥാനത്തിൽ അനുവദിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട വരുമാനത്തിന് ജിഎസ്ടി ഈടാക്കാനുള്ള സംവിധാനമാണ് ദേവസ്വം ബോർഡ് നിർദേശിക്കുന്നത്.
ക്ഷേത്രാചരങ്ങൾക്ക് നികുതി ബാധകമല്ലെന്നിരിക്കെ ഇത്തരമൊരു ഉത്തരവിന്റെ നിയമസാധുത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ബലിത്തറയും പുള്ളുവൻപാട്ടും പോലുള്ള ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ജിഎസ്ടി ഈടാക്കാനുള്ള നീക്കം ശക്തമായ പ്രതിഷേധം വരുത്തിവെക്കും എന്നുറപ്പാണ്.















