അഫ്ഗാന്റെ ജയം, വിന്‍ഡീസിന് തിരിച്ചടി; 2027 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി റാഷിദും സംഘവും

Published by
ജനം വെബ്‌ഡെസ്ക്

ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന്റെ ആവേശജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന്‍ 2027 ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. അഫ്ഗാന്റെ മുന്നേറ്റത്തോടെ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ നേരിട്ടുള്ള യോഗ്യതാ പ്രതീക്ഷകള്‍ അവസാനിച്ചു. ഇനി യോഗ്യതാ പോരാട്ടം കടന്നാല്‍ മാത്രമേ വിന്‍ഡീസിന് ലോകകപ്പ് കളിക്കാനാകൂ.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 46.3 ഓവറില്‍ 206 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാന്‍ 44.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒരുഘട്ടത്തില്‍ 97/2 എന്ന നിലയിലായിരുന്ന അഫ്ഗാന്‍ പിന്നീട് 176/7 എന്ന നിലയിലേക്ക് തകര്‍ന്നെങ്കിലും റാഷിദ് ഖാനും യമീന്‍ അഹമ്മദ്സായിയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

37 റണ്‍സുമായി പുറത്താകാതെ നിന്ന റാഷിദ് ഖാന്‍ ബൗളിങ്ങിലും തിളങ്ങി. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്‌ത്തിയത്. ഐസിസി ഏകദിന റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്ത് തുടരുന്നതോടെയാണ് അഫ്ഗാനിസ്ഥാന്‍ നേരിട്ട് ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ഇത് അവരുടെ നാലാം ലോകകപ്പ് പ്രവേശനമാണ്.

അതേസമയം, നിലവില്‍ പത്താം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസിന് ഇനി യോഗ്യതാ പോരാട്ടം മാത്രമാണ് വഴി. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും യോഗ്യത നേടാനാകാതിരുന്ന വിന്‍ഡീസിന് ഇത്തവണയും നേരിട്ടുള്ള പ്രവേശനം നഷ്ടമായത് വലിയ തിരിച്ചടിയാണ്. യോഗ്യതാ പോരാട്ടത്തില്‍ എട്ട് ടീമുകളില്‍ നിന്ന് നാല് ടീമുകള്‍ക്കാണ് ലോകകപ്പ് ടിക്കറ്റ് ലഭിക്കുക.

Share