തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നും ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് ഗുരുതരമായ കേസുകളും ആരോപണങ്ങളും നേരിടുന്നവര്‍ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തികവും നടപടിക്രമപരവുമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് തന്നെ കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട നിയമനടപടികളും തുടരുകയാണ്. കേസില്‍ പ്രതിയാണെന്നത് മാത്രം ഒരാളെ കുറ്റക്കാരനാക്കുന്നില്ലെങ്കിലും ഗുരുതരമായ കേസുകളും ആരോപണങ്ങളും നേരിടുന്ന ഒരാള്‍ മാധ്യമ സ്ഥാപനത്തിന്റെ ഉടമയും നിയന്ത്രകനുമായി തുടരുമ്പോള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം നിയമത്തിന് മുകളിലുള്ള പരിരക്ഷയല്ലെന്നും മാധ്യമ സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും സുതാര്യതയും ഉത്തരവാദിത്വവും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ സ്ഥാപനങ്ങളുടെ മറവില്‍ ആരെയും നിയമത്തിന് മുകളില്‍ നിര്‍ത്താന്‍ പാടില്ലെന്നും ആരോപണങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ മാധ്യമരംഗം രാഷ്‌ട്രീയത്തിന്റെയും പണത്തിന്റെയും താല്‍പര്യങ്ങള്‍ക്കുള്ള ഉപകരണമാകരുത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ഉയര്‍ന്ന മറ്റ് ആരോപണങ്ങളിലും സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം മാധ്യമ ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.