കോതമംഗലം: അരുണാചൽ പ്രദേശ് സ്വദേശിയും കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥിയുമായ മിർച്ചി മാർപ്പു (20)വിനെ കോഴിപ്പിള്ളിയിലെ വാടകവീട്ടിൽ ശനിയാഴ്ച വൈകിട്ട് നാല മണിയോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം വിവാദമാകുന്നു.. മുറിയിൽ നിന്ന് ഹിന്ദിയിലെയെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മിർച്ചിയുടെ മരണത്തിൽ കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജിനെതിരെ വിദ്യാർഥികൾ രംഗത്തെത്തി. ഈ ദുരത്തിനത്തിൽ ഒരേയൊരു ഉത്തരവാദി കോളേജ് അധികൃതരും അവരുടെ മാനുഷികപരിഗണനയില്ലാത്ത നയങ്ങളുമാണെന്ന് സഹപാഠികൾ കട്ടായം പറയുന്നു. സ്വയംഭരണാധികാരത്തിന്റെ (ഓട്ടോണമി) മടുപ്പിക്കുന്ന അഹങ്കാരവും വിദ്യാർത്ഥികളോടുള്ള ക്രൂരമായ പുച്ഛവും ചേർന്ന് കവർന്നത് ഒരു പാവം വിദ്യാർത്ഥിയുടെ ജീവൻ ആണെന്നാണ് വിദ്യാർഥികൾ പറയുന്നത്.
ഉയർന്ന ക്രെഡിറ്റ് സ്കോർ ഇല്ലാത്തതിന്റെ പേരിൽ ഇയർ ഔട്ട് ആകുമെന്ന ഭയവും കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനവുമാണ് ഈ യുവജീവനൊടുക്കാൻ കാരണം. മറ്റെല്ലാ എൻജിനീയറിങ് കോളേജുകളിലും ജയിക്കാനുള്ള കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ, എം.എ കോളേജിൽ മാത്രം ഇത് 22 ആയി ഉയർത്തി നിർത്തിയിരിക്കുകയാണ്. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന വിദ്യാഭ്യാസമന്ത്രി വരെ ഇടപെട്ടിട്ടും ക്രെഡിറ്റ് സ്കോർ കുറയ്‌ക്കാൻ മാനേജ്‌മെന്റ് തയാറായില്ല.
യാതൊരുവിധ ഔദ്യോഗിക അറിയിപ്പുമില്ലാതെ ഒന്നര മാസം മുൻപ് മിർച്ചി മാർപ്പു അടക്കം 22-ഓളം വിദ്യാർത്ഥികളെയാണ് കോളേജ് അധികൃതർ ക്ലാസിൽ നിന്ന് പുറത്താക്കി. അടുത്ത സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചില്ലെന്നു മാത്രമല്ല, അറ്റൻഡൻസ് ലിസ്റ്റിൽ നിന്ന് ഇവരുടെ പേരുകൾ ഒന്നടങ്കം വെട്ടിമാറ്റുകയും ചെയ്തു. അന്യസംസ്ഥാനത്തുനിന്ന് എത്തിയതിനാൽ ഭാഷാപരമായ പരിമിതികൾ അനുഭവിച്ചിരുന്ന മിർച്ചി അടക്കമുള്ളവർക്ക് ഇനി എന്തുചെയ്യണമെന്ന് അറിയാത്ത അതീവ ഗുരുതരമായ മാനസികാവസ്ഥയിലായിരുന്നു.
വിദ്യാർത്ഥികളുടെ മാനസിക വിഷമങ്ങളെയോ ഭാവിെയയോ തെല്ലും പരിഗണിക്കാതെയാണ് പ്രിൻസിപ്പൽ അടക്കമുള്ളവർ പെരുമാറിയത്. പ്രശ്നങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ സമർപ്പിച്ച പരാതികളെ പ്രിൻസിപ്പൽ പുച്ഛിച്ചു തള്ളുകയായിരുന്നു. ഇയർ ബാക്കായ ഒരു വിദ്യാർത്ഥിയുടെ പിതാവ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ “വേണമെങ്കിൽ പഠിച്ചാൽ മതി” എന്ന് പറഞ്ഞ് ആക്രോശിച്ച് ഫോൺ കട്ട് ചെയ്ത പ്രിൻസിപ്പലിന്റെ നിലപാട് എത്രത്തോളം നീചമാണെന്ന് സഹപാഠികൾ ചൂണ്ടിക്കാണിക്കുന്നു. അധികൃതരുടെ ഇത്തരം കടുത്ത നിലപാടുകൾ കാരണം പലരും പഠനം ഉപേക്ഷിച്ചു പോകേണ്ടി വന്നു. “ഞങ്ങൾക്ക് സ്വയംഭരണാധികാരമുണ്ട്, അതുകൊണ്ട് ഞങ്ങൾ തീരുമാനിക്കും” എന്ന ധാർഷ്ട്യമാണ് കോളേജ് മാനേജ്‌മെന്റ് വെച്ചുപുലർത്തുന്നത് എന്നാണ് വിദ്യാർഥികൾ പറയുന്നത്.
സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസ് ഒത്തുതീർപ്പാക്കാനും മിർച്ചിയുടെ മരണത്തെ ഒരു ഒറ്റപ്പെട്ട സംഭവമാക്കി മാറ്റാനുമാണ് കോളേജ് മാനേജ്‌മെന്റ് തീവ്രശ്രമം നടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥർ പോലും ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് പ്രതികരിക്കാൻ മടിക്കുമ്പോൾ, സഹപാഠികളായ ചില വിദ്യാർത്ഥികൾ ധൈര്യപൂർവ്വം മുന്നോട്ടുവന്നതുകൊണ്ടു മാത്രമാണ് മാധ്യമങ്ങൾ വഴി ഈ കൊടും ക്രൂരത പുറംലോകമറിഞ്ഞത്. പരീക്ഷാ യോഗ്യതയുടെ പേരിൽ വിദ്യാർത്ഥികളെ മരണത്തിലേക്ക് തള്ളിയിട്ട കോളേജ് അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങിക്കഴിഞ്ഞു.















