ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ 25 പുതിയ ‘അടല്‍ കാന്റീനുകള്‍’ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ തലസ്ഥാന നഗരിയിലെ അടല്‍ കാന്റീനുകളുടെ എണ്ണം 100 ആയി. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവും ചേര്‍ന്ന് റിമോട്ട് കണ്‍ട്രോള്‍ വഴി പുതിയ കാന്റീനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്കും നഗരത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്കും അഞ്ച് രൂപയ്‌ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എയിംസ്, എല്‍.എന്‍.ജെ.പി. ആശുപത്രികള്‍ക്ക് സമീപവും ജനസാന്ദ്രതയേറിയ കോളനികളിലും ചേരി പ്രദേശങ്ങളിലുമാണ് കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നത്. നാല് റൊട്ടി, ചോറ്, പരിപ്പുകറി, പച്ചക്കറി, അച്ചാര്‍ എന്നിവ അടങ്ങുന്ന ഭക്ഷണപ്പൊതിയാണ് അഞ്ച് രൂപയ്‌ക്ക് ലഭിക്കുക. രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് രണ്ടുവരെയും വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഓരോ കാന്റീനില്‍നിന്നും പ്രതിദിനം ഏകദേശം 1,000 പേര്‍ക്ക് ഭക്ഷണം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ജനങ്ങള്‍ക്ക് ആത്മാഭിമാനത്തോടെ ഭക്ഷണം കഴിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രതീകാത്മകമായി അഞ്ച് രൂപ മാത്രം ഈടാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭക്ഷണച്ചെലവിന്റെ വലിയൊരു ഭാഗം സര്‍ക്കാര്‍ സബ്‌സിഡിയായാണ് വഹിക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 3.65 കോടി പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

വാജ്പേയിയുടെ ‘അന്ത്യോദയ’ ദര്‍ശനം മുന്‍നിര്‍ത്തി നടപ്പാക്കുന്ന പദ്ധതി തൊഴിലാളികള്‍ക്കും രോഗികളുടെ ബന്ധുക്കള്‍ക്കും ഉള്‍പ്പെടെ നഗരത്തിലെ താഴ്ന്ന വരുമാനക്കാരായ വിഭാഗങ്ങള്‍ക്ക് ആശ്വാസമാകുകയാണ്.

Share