ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചാംപത് റായിക്കും മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയ്‌ക്കും ക്ലീൻചിറ്റ്. പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിലാണ് ക്ലീൻ ചിറ്റ് നൽകിയത്. ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് കൈമാറി.
കാണിക്ക മോഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ചാംപത് റായിയും അനിൽ മിശ്രയും ജൂൺ 27ന് ട്രസ്റ്റിലെ ചുമതലകളിൽ നിന്ന് രാജിവച്ചിരുന്നു. ആരോപണങ്ങളെ തുടർന്ന് ഇരുവരെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു.
ക്രമക്കേടുകളിൽ യാതൊരു പങ്കുമില്ലെന്ന് ചാംപത് റായ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. കാണിക്ക ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയതും തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചതും ചാംപത് റായിയുടെ ഇടപെടലായിരുന്നു. എന്നാൽ ചാംപത് റായിയെ കേസിൽ കുടുക്കാനായിരുന്നു ചില തൽപ്പര കക്ഷികളുടെ ശക്തമായ ശ്രമമുണ്ടായിരുന്നു.
കാണിക്ക ശേഖരണത്തിലും കണക്കെടുപ്പിലും സുതാര്യത ഉറപ്പാക്കുകയും ക്രമക്കേടുകൾ തടയുകയും ചെയ്യുന്നത് തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായിരുന്നുവെന്നും റായ് അന്വേഷണ സംഘത്തെ അറിയിച്ചു. ക്രമക്കേടിനെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം മൊഴി നൽകി.
ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,000 കോടിയുടെ സംഭവനയും സ്വതന്ത്ര ഓഡിറ്റിന് വിധേയമാക്കിയിരുന്നു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച സംഭവനയ്‌ക്ക് ഓരോ രൂപയ്‌ക്കും കൃത്യമായ കണക്കുണ്ടെന്നും ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.
ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം ജൂൺ 13നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ എസ്ഐടി രൂപീകരിച്ചത്. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ റേഞ്ച് ഐജി കിരൺ എസ്., ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ കുമാർ എന്നിവരും അംഗങ്ങളായിരുന്നു.
ജൂൺ 23ന് SIT പ്രാഥമിക അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. കാണിക്ക ശേഖരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച് വിവിധ ശുപാർശകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.തുടർന്ന് ട്രസ്റ്റ് അംഗം കൃഷ്ണമോഹൻ ശ്രീരാമജന്മഭൂമി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 25ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എട്ട് പേർക്കെതിരെ കേസ്
കാണിക്ക ക്രമക്കേടിൽ എട്ട് പേർക്കെതിരെയാണ് കേസെടുത്തത്. അവിനാഷ് ശുക്ല, അനകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്ന ടിന്നു എന്നിവരാണ് കേസിലെ പ്രതികൾ. തിരിച്ചറിയാത്ത മറ്റ് ചിലരെയും പ്രതികളാക്കിയിട്ടുണ്ട്.















