ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയുണ്ടായ കലാപവും തുടർന്നുണ്ടായ സംഭവങ്ങളും അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സുപ്രീംകോടതി. പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായ അക്രമം, പൊലീസ് സ്വീകരിച്ച നടപടികൾ, മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള സംഭവങ്ങൾ സമിതിയുടെ അന്വേഷണ പരിധിയിൽ വരും.
ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പാർലമെന്റിലേക്ക് മാർച്ച് നടത്താനുള്ള ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാരുടെ ഒരു വിഭാഗം ബാരിക്കേഡുകൾ മറികടക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തതായി ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ 240ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പൊലീസ് കോടതിയെ അറിയിച്ചു. പ്രതിഷേധം ക്രിമിനൽ പശ്ചാത്തലമുള്ളവരും സാമൂഹികവിരുദ്ധരുമായ ചിലർ വഴിതിരിച്ചുവിട്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലും അറസ്റ്റുകളിലും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും ഇല്ലാത്തവരെയും ഒരേ രീതിയിൽ പരിഗണിക്കരുതെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നേരത്തെ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരായ നിയമനടപടികൾ തുടരും. ഗുരുതരമായ ക്രിമിനൽ കേസുകൾ, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട പശ്ചാത്തലമുള്ളവരുടെ കാര്യത്തിൽ ഇളവ് ബാധകമല്ലെന്ന നിലപാടാണ് കേന്ദ്രവും കോടതിയിൽ വ്യക്തമാക്കിയത്.
ജന്തർ മന്തർ സംഭവവുമായി ബന്ധപ്പെട്ട് നിരവധി എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിഷേധം, പൊലീസിനും മാധ്യമപ്രവർത്തകർക്കുമെതിരായ ആക്രമണം, അനുമതിയില്ലാതെ ഡ്രോൺ പറത്തൽ തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശവും നിയമവാഴ്ചയും ഒരുപോലെ സംരക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് കേസിലെ സുപ്രീംകോടതി ഇടപെടൽ നൽകുന്നത്.















