ആലപ്പുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത ‘പരനാറി’യാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഗണേഷ് കുമാർ ഒട്ടും കൊള്ളരുതാത്തവനാണെന്നും അദ്ദേഹം പറഞ്ഞു. എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഇടതുപക്ഷത്തിന് തുടർച്ചയായി മൂന്നാം തവണ അധികാരത്തിലെത്താൻ കഴിയാതെ പോയതിന് അധികാരമോഹികളായ നേതാക്കളും ഭരണത്തിലെ വീഴ്ചകളുമാണ് പ്രധാന കാരണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും നേതാക്കളുടെ ധാർഷ്ട്യവും തെരഞ്ഞെടുപ്പ് പരാജയത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
‘ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം’
ഗണേഷ് കുമാറിന് കഴിഞ്ഞ തവണ മന്ത്രിസ്ഥാനം ലഭിച്ചത് ഉമ്മൻചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്തതിനാലാണെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ഗണേഷ് കുമാറിന്റെ വ്യക്തിപരമായ പെരുമാറ്റത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
അതേസമയം, ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവയ്‌ക്കാനുള്ള നീക്കം ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി വിജയനെ നേരിട്ട് എതിർക്കാൻ കഴിയാത്തതിനാലാണ് ഇപ്പോൾ തനിക്കെതിരെ തിരിയുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പിണറായി വിജയൻ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും അദ്ദേഹത്തെ താൻ ഒരിക്കലും തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘പി. ശശി പിണറായിയുടെ ഓഫീസിലെ പുഴുക്കുത്ത്’
പിണറായി വിജയന്റെ ഓഫീസിലെ ‘പുഴുക്കുത്താണ് പി. ശശി’ എന്ന് നേരത്തേ താൻ പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു. എ.എൻ. ഷംസീറിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഷംസീർ യഥാർഥ ലീഗുകാരനാണെന്നും കമ്മ്യൂണിസ്റ്റുകാരനല്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പിണറായി വിജയനെപ്പോലുള്ളവർ ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് അധികാരസ്ഥാനങ്ങളിലെത്തിയതെങ്കിൽ ഷംസീർ ചുളുവഴിയിലൂടെയാണ് അധികാരത്തിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
‘ഈഴവ മുഖ്യമന്ത്രി ഇനി ഉണ്ടാകില്ല’
കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ചും വെള്ളാപ്പള്ളി രൂക്ഷമായ അഭിപ്രായം പ്രകടിപ്പിച്ചു. മതേതരത്വം പറഞ്ഞ് മുന്നോട്ട് പോയിട്ടും തങ്ങൾ എങ്ങുമെത്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
“100 കൊല്ലം കഴിഞ്ഞാലും കേരളത്തിലെ ഒരു രാഷ്‌ട്രീയ മുന്നണിയിൽ നിന്നും ഒരു ഈഴവ മുഖ്യമന്ത്രി ഇനി ഉണ്ടാവില്ല” എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെയാണ് ഭരണത്തിലെ വീഴ്ചകൾക്കും നേതാക്കളുടെ സമീപനങ്ങൾക്കുമെതിരെ വെള്ളാപ്പള്ളിയുടെ തുറന്നടിച്ചുള്ള വിമർശനം.














