വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ നികുതി ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന നിയമത്തിൽ ഒപ്പുവച്ചു. ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ എന്ന നിയമത്തിലാണ് സെപ്റ്റംബർ 18ന് ട്രംപ് ഒപ്പുവച്ചത്. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ ശക്തമാക്കുന്നതിനൊപ്പം ഇറാനെതിരായ നിലവിലെ ഉപരോധങ്ങളും നിയമം വിപുലീകരിക്കുന്നു.
പ്രധാനമായി, ഇന്ത്യയോ ചൈനയോ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം നികുതി നിലവിൽ ചുമത്തിയിട്ടില്ല. റഷ്യൻ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരായ രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ താരിഫ് ഏർപ്പെടുത്താനുള്ള അധികാരമാണ് നിയമം അമേരിക്കൻ പ്രസിഡന്റിന് നൽകുന്നത്. നികുതി ചുമത്തണോ, എത്ര നിരക്കിൽ ചുമത്തണം തുടങ്ങിയ കാര്യങ്ങളിൽ പ്രസിഡന്റിന് തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്.
നിയമപ്രകാരം, നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള 12 മാസത്തെ കണക്കിൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ അല്ലെങ്കിൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്ത അഞ്ച് രാജ്യങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ഏർപ്പെടുത്താനുള്ള വ്യവസ്ഥയുണ്ട്. റഷ്യൻ എണ്ണ ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെയും നടപടിക്ക് നിയമം വഴിയൊരുക്കുന്നു.
റഷ്യയുടെ ഊർജമേഖലയെയും പ്രതിരോധ മേഖലയെയും സാമ്പത്തിക സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള കൂടുതൽ ഉപരോധങ്ങളും നിയമത്തിലുണ്ട്. റഷ്യൻ എണ്ണയുടെ ഗതാഗതത്തിനായി ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്നതായി അമേരിക്ക ആരോപിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകളുമായി ബന്ധപ്പെട്ടവർക്കെതിരെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിയമം പ്രധാനമാണ്. റഷ്യൻ ക്രൂഡിന്റെ പ്രധാന ഇറക്കുമതിക്കാരിൽ ഇന്ത്യയും ചൈനയും ഉൾപ്പെടുന്നു. ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം ഇന്ത്യ റഷ്യൻ ക്രൂഡ് ഇറക്കുമതിയിൽ മുന്നിലായിരുന്നുവെന്നും ചൈന പിന്നാലെയായിരുന്നുവെന്നും എസ് ആൻഡ് പി ഗ്ലോബൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, നിയമം ഇന്ത്യയുടെ പേര് പ്രത്യേകം പരാമർശിക്കുന്നില്ല. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം നികുതി സ്വമേധയാ നിലവിൽ വരുന്നതുമല്ല. അമേരിക്കൻ ഭരണകൂടം നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് തുടർനടപടി സ്വീകരിച്ചാൽ മാത്രമേ അത്തരം താരിഫ് പ്രാബല്യത്തിൽ വരൂ.
റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ എണ്ണവരുമാനം കുറയ്‌ക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. റഷ്യയ്‌ക്കെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിനൊപ്പം, റഷ്യൻ ഊർജത്തെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കെതിരെയും അമേരിക്കൻ വ്യാപാര നടപടികൾക്ക് കൂടുതൽ സാധ്യത നൽകുന്നതാണ് പുതിയ നിയമം.















