മുംബൈ : ഭാരതത്തിന്റെ മിസൈൽ വിക്ഷേപണ നശീകരണ കപ്പൽ ഐ എൻ എസ് ചെന്നൈ നാവികസേനയുടെ ഭാഗമായി . മുംബൈയിലെ മസഗോൺ ഡോക്കിൽ നടന്ന ചടങ്ങ് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഉദ്ഘാടനം ചെയ്തു. തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വലിയ നശീകരണ കപ്പലാണ് ഐ എൻ എസ് ചെന്നൈ.
7500 ടണ്ണിലധികം ഭാരവും 164 മീറ്റർ നീളവുമുണ്ട് ഐ എൻ എസ് ചെന്നൈക്ക് . ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്, ദീർഘദൂര മിസൈലായ ബാരക്ക് എട്ട് എന്നീ മിസൈലുകൾ കപ്പലിന്റെ കരുത്തായിരിക്കും. അന്തർവാഹിനികളെ കണ്ടു പിടിക്കാനും പ്രതിരോധിക്കാനും കഴിയുന്ന ആധുനിക സംവിധാനങ്ങൾ കപ്പലിലുണ്ട് .
പ്രോജക്ട് 15 എ എന്ന കോഡ് നെയിമിൽ നിർമ്മിക്കുന്ന മൂന്നാമത്തെ കപ്പലാണ് ഐ എൻ എസ് ചെന്നൈ . ആദ്യത്തെ കപ്പലായ ഐ എൻ എസ് കൊൽക്കത്ത അ2014 ആഗസ്റ്റിലും രണ്ടാമത്തേതായ ഐ എൻ എസ് കൊച്ചി കഴിഞ്ഞ വർഷം സെപ്റ്റംബറിലും നാവികസേനയുടെ ഭാഗമായി മാറി.