പറ്റ്ന: വോട്ടിംഗ് മെഷീനിലെ വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണണമെന്ന ഹർജി തളളിയ സുപ്രീംകോടതി വിധി പ്രതിപക്ഷത്തിന് ലഭിച്ച കനത്ത പ്രഹരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ പ്രചാരണത്തിന് നേതൃത്വം നൽകിയതിന് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബിഹാറിലെ അരാരിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് നമ്മുടെ രാജ്യത്തെ അപേക്ഷിച്ച് ശുഭദിനമാണ്. ഇവിഎമ്മുകൾക്കെതിരായി മുറവിളികൂട്ടിയ പ്രതിപക്ഷത്തിന് ലഭിച്ച അടിയാണ് സുപ്രീംകോടതിയുടെ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർജെഡിയോ കോൺഗ്രസോ ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യത്തെയോ ഒരിക്കലും മുഖവിലയ്ക്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളോളം ജനങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ പോലും അവർ അനുവദിച്ചില്ല. ബൂത്ത് പിടിത്തം ബിഹാറിൽ സാധാരണ സംഭവമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോൾ പാവപ്പെട്ട വോട്ടർമാർ ഇവിഎം കൊണ്ട് ശാക്തീകരിക്കപ്പെട്ടപ്പോൾ അതും അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അവിടെയാണ് പരമോന്നത കോടതിയുടെ വിധി പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ വിജയമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണണമെന്നും അല്ലെങ്കിൽ ബാലറ്റിംഗ് സംവിധാനത്തിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെടുന്ന ഹർജികളാണ് സുപ്രീംകോടതി തളളിയത്.