ഇൻഡോർ : മൂന്നാം ഏകദിനത്തിലും വിജയിച്ച് ഓസീസിനെ മുട്ടുകുത്തിച്ച് ടീം ഇന്ത്യ . ഇൻഡോറിൽ അഞ്ചുവിക്കറ്റിനാണ് ഇന്ത്യൻ ജയം . വിജയ ലക്ഷ്യമായ 294 റൺസ് പതിമൂന്ന് പന്ത് ബാക്കി നിൽക്കേയാണ് ടീം നേടിയെടുത്തത് .
ടോസ് നേടി ആദ്യം ബാറ്‍റ് ചെയ്ത ഓസിസ് നിശ്ചിത ഓവറിൽ ആറു വിക്കറ്‍റ് നഷ്ടത്തിലാണ് 293 റൺസ് പടുത്തുയർത്തിയത്. സെഞ്ച്വറി നേടിയ ആരോൺ ഫിഞ്ചിന്റെയും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ സ്മിത്തിന്റെയും ഇന്നിംഗ്സുകളാണ് ആസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത് . ഒരു ഘട്ടത്തിൽ 350 റൺസിലേക്കെത്തുമെന്ന രീതിയിൽ ബാറ്റ് ചെയ്ത ഓസീസിനെ ഇന്ത്യൻ ബൗളർമാർ സ്ളോഗ് ഓവറുകളിൽ പിടിച്ചു കെട്ടുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ഓപ്പണിംഗ് ബാറ്റ്സ്മാന്മാർ സമ്മാനിച്ചത് . രഹാനെയും രോഹിത് ശർമ്മയും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 139 റൺസ് നേടിയതോടെ കളിയുടെ ഭാവി വ്യക്തമായിരുന്നു. 70 റൺസെടുത്ത രഹാനെയും 71 റൺസെടുത്ത രോഹിത് ശർമ്മയും പുറത്തായതോടെ ഓസീസ് ശുഭപ്രതീക്ഷ വച്ചു പുലർത്തിയെങ്കിലും ഫോമിലുള്ള ഹാർദിക് പാണ്ഡ്യ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
72 പന്തിൽ നാലു സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉതിർത്ത ഹാർദിക്ക് പാണ്ഡ്യയ്‌ക്ക് വിരാട് കോലിയും മനീഷ് പാണ്ഡെയും പിന്തുണ നൽകിയതോടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു . പരമ്പര വിജയത്തോടെ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒന്നാമതെത്തി