വാഷിംഗ്ടൺ : ഇസ്ലാമിക് സ്റ്റേറ്റിനെ പൂർണ്ണമായും തകർത്തെറിഞ്ഞാലും ലോകരാജ്യങ്ങൾക്ക് ഭയക്കാൻ പലതും ബാക്കിയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരവാദ റിക്രൂട്ട്മെന്റ് തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഇതിൽ ഏറ്റവും പ്രധാനമെന്ന് യുഎസ് ദേശീയ സുരക്ഷാ വിഭാഗം വ്യക്തമാക്കി.
ഭീകരസംഘടനകളിലേക്ക് ഓൺലൈൻ ‘റിക്രൂട്മെന്റ്’ നടത്തുന്നതിനെ യുഎസ് എത്രത്തോളം ഫലപ്രദമായി നേരിടുന്നുവെന്ന സെനറ്റ് കമ്മിറ്റിയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു സുരക്ഷാ വിഭാഗം.
സമൂഹ മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഐഎസ് അനുഭാവികളിലേക്ക് എത്താനുള്ള ഐഎസ് നീക്കങ്ങൾ പ്രവചനാതീതമാണ്.അതിനെ പിന്തുടരാനാകുന്നില്ല. അതിനാൽ പ്രാദേശിക തലത്തിൽ ഭീകരത വളർത്താനുള്ള ഐഎസിന്റെ നീക്കങ്ങളെ നീക്കങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നില്ല.
പിടിച്ചെടുത്ത പ്രദേശങ്ങൾ കുറയുന്നതോടെ ഐഎസ് സൈബർ ലോകത്തെ കൂടുതലായി ആശ്രയിക്കുകയാണ്. പ്രലോഭനങ്ങളിൽ വീഴുന്നവരെ കെണിയിൽ വീഴ്ത്തിയുള്ള ഐഎസിന്റെ ആക്രമണങ്ങൾ വർധിച്ചുവരുന്നത് അതിനുദാഹരണമാണെന്നും ദേശീയ സുരക്ഷാവിഭാഗം വ്യക്തമാക്കുന്നു.
ലോകത്തിന്റെ പലയിടത്തു നിന്നും ഐഎസിനെ തുരത്തിക്കഴിഞ്ഞു. എന്നാൽ മറ്റുള്ളവരെ ഭീകരാക്രമണത്തിനു പ്രേരിപ്പിക്കുന്ന ഐഎസ് തന്ത്രങ്ങൾക്കു തടയിടാനായിട്ടില്ല. സൈബർ ലോകമാണ് ഐഎസിന്റെ പുതിയ വിളനിലം.
അതുകൊണ്ടു തന്നെ പാശ്ചാത്യ രാജ്യങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്യാൻ സാധിക്കുന്ന ഐഎസിന്റെ കഴിവിനെയും തകർക്കാനായിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടല്ലാതെ ഈ ഭീകരസംഘടന നടത്തിയ ഇരുപതോളം അക്രമണങ്ങൾ തന്നെ ഇതിനു തെളിവാണെന്ന് ദേശീയ സുരക്ഷാവിഭാഗം ചൂണ്ടികാട്ടുന്നു.
കഴിഞ്ഞ രണ്ടു വർഷമായി തങ്ങളുടെ ശക്തികേന്ദ്രങ്ങൾ വിട്ട് പുറംരാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ബലപ്പെടുത്തുകയാണ് ഐഎസ്.
ഇറാഖിലോ,മൊസൂളിലോ ഉള്ള ഭീകരരുടെ ‘സാമ്രാജ്യം’ തകർത്താലും അത് ഐഎസിന്റേയോ മറ്റേതൊരു ഭീകരസംഘടനയുടെയോ അന്ത്യമാണെന്നു കരുതാനാകില്ലെന്ന് ആക്ടിങ് അസി. ഡിഫൻസ് സെക്രട്ടറി.മാർക് മിച്ചെൽ പറഞ്ഞു.
ഫെയ്സ്ബുക്, യൂട്യൂബ്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിന്ന് ‘തീവ്രവാദ’ സ്വഭാവമുള്ള വിഡിയോകൾ നീക്കാൻ നടപടിയുണ്ടാകണമെന്ന് യൂറോപ്യൻ കമ്മിഷൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.അതിനു പിന്നാലെയാണ് യുഎസിന്റെ സുരക്ഷാ വിഭാഗം തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.