തിരിപ്പൂർ: ഉയർന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പേർക്ക് വധശിക്ഷ. പെൺകുട്ടിയുടെ പിതാവ് ചിന്നസ്വാമി, വാടകകൊലയാളികളായ ജഗദീശൻ, മണികണ്ഠൻ, സെൽവകുമാർ, കലൈ തമിഴ്വണ്ണൻ, മൈക്കിൾ എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പത്തുവര്‍ഷവും മറ്റ് കുറ്റങ്ങള്‍ക്ക് മൂന്നുവര്‍ഷവും ചിന്നസ്വാമിക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം. തിരുപ്പൂർ സെഷൻസ് കോടതിയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. കേസിൽ പെൺകുട്ടിയുടെ മാതാവ് കൗസല്യ ഉൾപ്പടെയുള്ള മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു.
2016 മാർച്ച് 13 നാണ് ഉയർന്ന ജാതിയിൽപ്പെട്ട കൗസല്യ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ശങ്കർ (23) നെ കൗസല്യയുടെ വീട്ടുകാർ കൊലപ്പെടുത്തിയത്. പഴനി സ്വദേശിയായ കൗസല്യയും,ശങ്കറും പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗം കോളജിൽ സഹപാഠികളായിരുന്നു.
ദളിത് സമുദായാംഗമായ ശങ്കർ മകളെ വിവാഹം കഴിച്ചതിന് പ്രതികാരം തീർക്കാനായി കൗസല്യയുടെ പിതാവായ അച്ഛന് ചിന്നസ്വാമിയും അമ്മാവന് പാണ്ടിദുരൈയും ചേര്‍ന്നാണ് ശങ്കറിനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചത്.
ബൈക്കിലെത്തിയ സംഘം ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടകളുടെ ആക്രമണത്തിൽ ശങ്കറിന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ജില്ലാ കലക്ടർ ഉൾപ്പെടെ നൂറോളം സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്.