രാഷ്‌ട്രസേവനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ദീപ്തമായ ഓർമകളിൽ ഭാരതം ഇന്ന് കരസേനാ ദിനം ആഘോഷിക്കുന്നു . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കയ്യിൽ നിന്നും ഭാരതത്തിന്റെ ലെഫ്റ്റനന്റ് ജനറൽ കെ എം കരിയപ്പ സൈനികാധികാരത്തിന്റെ ചെങ്കോൽ സ്വീകരിച്ചത് 1949 ജനുവരി `15 നായിരുന്നു . അന്നുമുതൽ ജനുവരി 15 കരസേനാ ദിനമായി ആഘോഷിച്ചു വരുന്നു .
ധീരന്മാരുടെ സാഹോദര്യം , രാഷ്‌ട്രത്തിനു വേണ്ടിയുള്ള ജീവത്യാഗം , മരണത്തെപ്പോലും നേരിടുന്ന ധീരത, സമത്വ ചിന്ത ,നീതിയും സത്യസന്ധതയും , അച്ചടക്കം, രാഷ്‌ട്രത്തോടുള്ള പ്രതിബദ്ധത, തോൽവിയുടെ അപമാനത്തേക്കാൾ മരണം വരിക്കുന്ന ധീരത തുടങ്ങിയവ ഭാരതീയ കരസേനയുടെ പ്രത്യേകതയായി ഗണിക്കപ്പെടുന്നു .
കരസേന ദിനത്തിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശംസകൾ നേർന്നു. ഭാരതത്തിന്റെ ധീര സൈനികർക്കും അവരുടെ കുടുംബത്തിനും ആശംസകൾ നേരുന്നതായി അറിയിച്ച രാഷ്‌ട്രപതി രാഷ്‌ട്രത്തിന്റെ അഭിമാനമാണ് സൈനികരെന്ന് വ്യക്തമാക്കി. സൈന്യം ഉണർന്നിരിക്കുന്നുവെന്ന വിശ്വാസത്തിലാണ് പൗരന്മാർ സമാധാനത്തോടെ ഉറങ്ങുന്നത് . ഭാരതീയ സേന പൗരസ്വാതന്ത്ര്യത്തിന്റെ സംരക്ഷകരാണെന്നും ആശംസാ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
രാഷ്‌ട്രത്തിലെ പൗരന്മാർക്ക് സൈന്യത്തിൽ അചഞ്ചലമായ വിശ്വാസവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസാ സന്ദേശത്തിൽ അറിയിച്ചു. രാജ്യത്തിന്റെ സംരക്ഷകരും പ്രകൃതി ദുരന്തങ്ങൾ പോലുള്ള അവശ്യ ഘട്ടങ്ങളിൽ രക്ഷക്കെത്തുന്നവരുമാണ് സൈന്യമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.