ലഖ്നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ നൂറു കോടിയുടെ അസാധു നോട്ടുകൾ കണ്ടെത്തി . നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത് . കാൺപൂർ സ്വരൂപ് നഗറിൽ നിന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ വൻശേഖരം കണ്ടെത്തിയത്.
എൻഐഎയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മെത്തയുടെ രൂപത്തിലായിരുന്നു നോട്ടുകൾ അടുക്കി വച്ചത്. ഒന്നിലധികം ആളുകളുടെ ഉടമസ്ഥതയിലുള്ള നോട്ടുകളാണിതെന്നാണ് സൂചന.
പതിനാറ് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി മുതിർന്ന പൊലീസ് ഓഫീസർ എ കെ മീണ അറിയിച്ചു. മണി എക്സ്ചേഞ്ച് ബിസിനസ് ഉള്ള അശോക് ഖത്രി എന്നയാളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നാണ് അസാധു നോട്ടുകൾ കണ്ടെത്തിയത് .
അശോക് ഖത്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഖത്രിയുമായി ബന്ധമുള്ളവരുടെ വിശദവിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട് . നോട്ട് അസാധുവാക്കലിനു ശേഷം നടന്ന ഏറ്റവും വലിയ അസാധു നോട്ട് വേട്ടയാണിത്.