ലോകത്തിന് ഭീഷണിയായി മാറിയ സിക്ക വൈറസ് ആഫ്രിക്കയെ വേട്ടയാടിയ എബോളയേക്കാൾ മാരകം. കൊളംബിയയിൽ 2000പേർക്കു കൂടി സിക്ക സ്ഥിരീകരിച്ചത് ആശങ്കയുണർത്തി.
ആഫ്രിക്കയിൽ 11000 പേരുടെ മരണത്തിന് ഇടയാക്കിയ എബോളയേക്കാൾ മാരകമായ മഹാമാരിയാണ് സിക്കയെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദരുടെ വിലയിരുത്തൽ. ലോകത്തിന് ഭീഷണിയായ എബോളയെപ്പോലെ സിക്കയെ പ്രതിരോധിക്കാനും മരുന്ന് കണ്ടുപിടിക്കാത്തതാണ് വലിയ വെല്ലുവിളി. പ്രതിരോധ വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണം പുരോഗമിക്കുകയാണെങ്കിലും, ഗർഭിണികളിൽ പരീക്ഷിക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.
അതേസമയം കൊളംബിയയിൽ 2000 ഗർഭിണികളിൽ കൂടി സിക്ക സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മാത്രം 20,000 പേർക്ക് സിക്ക പിടിപെട്ടു കഴിഞ്ഞു. ജമൈക്ക, പെറു എന്നീ രാജ്യങ്ങളിലും സിക്കയുടെ സ്ഥിരീകരിച്ചു. എല്ലാ രാജ്യങ്ങളിലേക്കും സിക്ക പടരാമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഗർഭിണികൾ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ജാഗ്രതാ നിർദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ തിങ്കളാഴ്ച ലോകരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.