ന്യൂഡൽഹി : ഇസ്ളാമിക് സ്റ്റേറ്റിനെ കരുതിയിരിക്കണമെന്ന് ഇന്ത്യയോട് യു എ ഇ യുടെ ഉപദേശം .യു എ ഇ ഉപസൈന്യാധിപന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് യു എ ഇ വിദേശ കാര്യമന്ത്രി ഡോ ഗർഗാഷ് മുന്നറിയിപ്പ് നൽകിയത് . ഭീകരരിൽ നല്ലതും തീയതുമില്ലെന്ന് വ്യക്തമാക്കിയ ഗർഗാഷ് ഐഎസിനെതിരെയുള്ള ആഗോള ശക്തികളുടെ പ്രവർത്തനത്തിന് ശക്തിപോരെന്നും അഭിപ്രായപ്പെട്ടു.
ഇസ്ളാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് ദീർഘകാല സഹകരണം ആവശ്യമാണ് . ഈ വിപത്തിനെ ലോകത്തിൽ നിന്ന് തുടച്ചു നീക്കണമെങ്കിൽ പഴുതടച്ച ആക്രമണം ആവശ്യമാണ് . തങ്ങളെ ഇത് ബാധിക്കില്ലെന്ന് കരുതിയിരുന്നാൽ അതിന്റെ ഭവിഷ്യത്ത് ഭയാനകമായിരിക്കുമെന്നും ഗർഗാഷ് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദർശനത്തോടനുബന്ധിച്ച് ഭീകരതയ്ക്കെതിരെ ഒരുമിച്ച് മുന്നേറാൻ ഇന്ത്യയും യു എ ഇ യും തീരുമാനിച്ചിരുന്നു .പാകിസ്ഥാന്റെ സുഹൃദ് രാഷ്ട്രമായ യു എ ഇ യുമായി തന്ത്ര പ്രധാനമായ സഹകരണം സാദ്ധ്യമാക്കാൻ മോദിയുടെ സന്ദർശനത്തിന് കഴിഞ്ഞിരുന്നു . കഴിഞ്ഞ ഒരു വർഷത്തിനിടെ പന്ത്രണ്ടോളം ഐ എസ് അനുകൂലികളെ യു എ ഇ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.
ഭീകരതയ്ക്കെതിരെയുള്ള പാകിസ്ഥാന്റെ സമീപനത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനും ഗർഗാഷ് വ്യക്തമായ മറുപടി നൽകി . ഭീകരതയെ പിന്തുണയ്ക്കുന്നത് സർക്കാരോ സർക്കാരിതര സംഘടനകളോ ആരായാലും യു എ ഇ യുടെ സമീപനത്തിൽ വ്യത്യാസമുണ്ടാകില്ലെന്ന് ഗർഗാഷ് പറഞ്ഞു. സൈനിക ശക്തികൊണ്ട് മാത്രം ഭീകരതയെ ചെറുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗർഗാഷ് അടിസ്ഥാനപരമായ പ്രതിരോധത്തിനും ആക്രമണത്തിനും യു എ ഇ എന്നും തയ്യാറാണെന്നും വ്യക്തമാക്കി .
മൂന്ന് ദിവസത്തെ ഭാരത സന്ദർശനത്തിനായി യു എ ഇ ഉപസർവ്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ ഡൽഹിയിലെത്തും. രാഷ്ട്രപതി പ്രണബ് മുഖർജിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചർച്ച നടത്തുന്ന അദ്ദേഹം പിന്നീട് വ്യവസായ കേന്ദ്രമായ മുംബൈ സന്ദർശിക്കും .