എഴുത്തിന്റെ ലോകത്ത് വേറിട്ട് സഞ്ചരിച്ച എഴുത്തുകാരനായിരുന്നു അക്ബർ കക്കട്ടിൽ. സാധാരണക്കാരന്‍റെ ഭാഷയിൽ പകരം വെയ്‌ക്കാനാവാത്ത രചനകളായിരുന്നു കക്കട്ടിൽ മലയാളത്തിന് നൽകിയത്.
മണി മണി പോലുള്ള ഭാഷയിലൂടെ സാധാരണക്കാരനോട് കഥ പറഞ്ഞ കഥാക്രത്തായിരുന്നു അക്ബർ കക്കട്ടിൽ. കോഴിക്കോട് ജില്ലയിലെ കക്കട്ടിലിൽ 1954ൽ അബ്ദുള്ളയുടെയും കുഞ്ഞാമിനയുടെയും മകനായി ജനനം. ഇടനാഴികളും പീടികകളും നിറഞ്ഞ കക്കട്ടിലിലെ ഉൾനാടൻ പ്രദേശത്തെ ബാല്യമാണ് അക്ബറിലെ കഥാകൃത്തിനെ സ്യഷ്ടിച്ചത്.
ബാലപംക്തിയിലൂടെ എഴുത്തിന്‍റെ ലോകത്തേക്ക്. ബാലപംക്തിയിൽ എഴുതിയ കഥ വായിച്ച കുഞ്ഞുണ്ണിമാഷായിരുന്നു അക്ബറിന് കക്കട്ടിലെന്ന പേരിട്ടത്. തലശ്ശേരി ബ്രണ്ണൻ കോളേജിലും ത്യശൂർ കേരളവർമ്മയിലും വിദ്യാഭ്യാസകാലം പൂർത്തിയാക്കി അധ്യാപക രംഗത്തേക്ക് ചുവട് വെച്ചു. കേരളത്തിൽ അങ്ങോളം ഇങ്ങോളം 30 വർഷകാലത്തെ അധ്യാപന ജീവിതം.
കുട്ടികളാണ് തന്‍റെ ജീവിതത്തിലെ സന്പത്തെന്ന് കക്കട്ടിൽ പലവട്ടം പറഞ്ഞിരുന്നു. സാധാരണക്കാരന്‍റെ ജീവിതമായിരുന്നു കക്കട്ടിലിന്‍റെ എഴുത്തുകൾ. സർഗ സമീക്ഷ, സ്ത്രേണം, സ്കൂൾ ഡെയ്സ്, വടക്ക് നിന്നൊരു കുടുംബ വൃത്താന്തം, പുതിയ വാതിലുകൾ അടക്കം ചെറുകഥകളും നോവലുകളുമായി 54 പുസ്തകങ്ങൾ.
കേരള സാഹിത്യ അക്കാദമി അവാർഡ്, അടക്കം നിവവധി അംഗീകാരങ്ങൾ കക്കട്ടിലിനെ തേടിയെത്തി. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് നാഷണൽ ബുക്ക് ട്രസ്റ്റ് ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കക്കട്ടിൽ എന്ന പ്രദേശത്ത് നിന്ന് ഒരാൾക്കാകാവുന്ന തലത്തിലേക്ക് താൻ എത്തിയെന്ന സന്തോഷം കക്കട്ടിൽ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു.
പുതിയ കാലത്തെ ഉൾക്കൊണ്ട് പുതിയ നേവലിന്‍റെ എഴുത്തുകൾക്കിടെയാണ് കക്കട്ടിൽ വിടപറഞ്ഞത്,