ലക്നൗ: ഉത്തർപ്രദേശിൽ വിദേശ പൗരൻ അർധനഗ്നനായി വീടുകളിൽ അതിക്രമിച്ച് കയറി പരിഭ്രാന്തി പരത്തി. നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ പോലീസും പ്രദേശവാസികളും ചേർന്ന് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കഴിഞ്ഞ ജൂലൈ 16-ന് വാരണാസിയിലെ കൊത്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സപ്തസാഗർ മെഡിസിൻ മാർക്കറ്റ് പ്രദേശത്താണ് സംഭവം. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം, ഷർട്ട് ധരിക്കാതെ കീറിയ പാന്റ് മാത്രം ധരിച്ച നിലയിൽ എത്തിയ വിദേശ പൗരൻ അപ്രതീക്ഷിതമായി വീടുകളിലേക്ക് ഓടിക്കയറുകയായിരുന്നു. വീടുകളിലെ സാധനങ്ങൾ വലിച്ചെറിയുകയും ഉറക്കെ നിലവിളിക്കുകയും ചെയ്ത ശേഷം മറ്റൊരു വീട്ടിലേക്ക് ഓടിക്കയറുകയും ചെയ്തതായി നാട്ടുകാർ പറയുന്നു.
ഇയാളെ തടയാൻ ശ്രമിച്ച പ്രദേശവാസികളിൽ ഒരാളുടെ കൈയിൽ കടിച്ചതായും പരാതിയുണ്ട്. തുടർന്ന് കൂടുതൽ ആളുകൾ ചേർന്ന് ഇയാളെ നിയന്ത്രണവിധേയനാക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. പോലീസുകാരോട് പലതവണ “ഗോ ബാക്ക്” എന്ന് ആക്രോശിച്ച ഇയാൾ നിർദേശങ്ങൾ പാലിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ആരോഗ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഇയാളുടെ അസാധാരണ പെരുമാറ്റത്തിന് പിന്നിൽ മാനസികാരോഗ്യ പ്രശ്നമാണോ, ലഹരിവസ്തുക്കളുടെ സ്വാധീനമാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. കൂടാതെ, ഇയാൾ ഏത് രാജ്യക്കാരനാണെന്ന് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.















