തിരുവനന്തപുരം: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇരവാദമുയര്‍ത്തി രക്ഷപെടുത്താന്‍ സിപിഎം അണിയറ നീക്കം ആരംഭിച്ചു. ജയരാജനെ തിരുവനന്തപുരത്തേക്ക് മാറ്റുന്നതിനിടയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സിപിഎം നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ ഇത് തെളിയിപ്പിക്കുന്നതാണ്.
അപകടം ആസൂത്രിതമായിരുന്നുവെന്ന് പ്രചരിപ്പിച്ച് സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് സിപിഎം നേതാക്കളുടെ ശ്രമം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് ഇതിന് തുടക്കമിട്ടത്. ജയരാജന് അത്യാസന്ന നിലയിലോ അപകടാവസ്ഥയിലോ അല്ലെന്ന് തുറന്ന് സമ്മതിച്ച പിണറായി അര്‍ധരാത്രിയിലെ ആശുപത്രിമാറ്റത്തിലും അപകടത്തിലും ദുരൂഹതയുണ്ടെന്നും ആരോപിക്കുന്നു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് പിണറായിയുടെ പ്രതികരണം.
ജയരാജനെ വിദഗ്ധ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യമുളള ആശുപത്രിയിലേക്ക് മാറ്റണമെന്നായിരുന്നു ഇന്നലെ വരെ സിപിഎം നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആരോഗ്യനില കണക്കിലെടുക്കാതെയാണ് ജയരാജനെ ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക് അയച്ചതെന്നാണ് പിണറായിയുടെ പുതിയ കണ്ടെത്തല്‍. ആവശ്യമായ സുരക്ഷാ സന്നാഹമില്ലാതെയാണ് ജയരാജനെ കൊണ്ടുപോയതെന്നും പിണറായി ആരോപിക്കുന്നു. ആര്‍എസ്എസ് ആസൂത്രണം അനുസരിച്ച് ജയരാജനെതിരേ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നും ജനാധിപത്യ വിശ്വാസികളുടെ പ്രതികരണം ഉയരണമെന്നും ആഹ്വാനം ചെയ്താണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ ജയരാജന്റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാകാത്തതാണെന്നും കേസില്‍ ജയരാജന് പങ്കുണ്ടെന്നും സിപിഎം നേതാക്കള്‍ക്ക് വ്യക്തമായി അറിയാം. എന്നാല്‍ സിബിഐ അടുത്ത നടപടിയിലേക്ക് കടക്കുന്നതിന് മുന്‍പ് ജയരാജന് അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കുകയും അതിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി നടപടി വൈകിപ്പിക്കുകയുമാണ് സിപിഎം ലക്ഷ്യമിടുന്നത്. ജയരാജന് കീഴടങ്ങിയ ദിവസം കോടതി പരിസരത്തും ജയില്‍ പരിസരത്തും അണികളെ ഇറക്കി മുദ്രാവാക്യം വിളിപ്പിച്ചതുള്പ്പെടെയുള്ള നീക്കങ്ങള്‍ ഈ ഇരവാദത്തിന് മൂര്‍ച്ഛ കൂട്ടാന്‍ വേണ്ടിയായിരുന്നു.
കേസുകളില്‍ നിയമനടപടിയോട് സഹകരിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം പോലും നിറവേറ്റാതെയാണ് സിപിഎം പിന്‍വാതിലിലൂടെ ഇരവാദ രാഷ്്ട്രീയം കളിക്കുന്നത്. ജയരാജനെ രണ്ടാം തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് മാസം രണ്ടായെങ്കിലും ഇതുവരെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിട്ടില്ല. ഇതിനിടെയാണ് ആശുപത്രിവാസവും ഹര്‍ജി നല്‍കലുമായി നടപടികള്‍ നീട്ടിക്കൊണ്ടുപോയത്. ഒടുവില്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങാന്‍ നിര്‍ബന്ധിതനായ പി. ജയരാജന് ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാന്‍ ആശുപത്രിയില്‍ അഭയം തേടുകയും ചെയ്തു. ചുരുക്കത്തില്‍ ഒരു കേസിലെ പ്രതിക്ക് നല്കാവുന്ന എല്ലാ ആനുകൂല്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ജയരാജന് നല്‍കിയിട്ടുണ്ട്. ഇത് അനുഭവിച്ച ശേഷമാണ് സിബിഐ വേട്ടയാടുന്നുവെന്ന പ്രചാരണവും സിപിഎം നടത്തുന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ജയരാജനെ വേട്ടയാടിയിട്ടില്ലെന്ന് പകല്‍ പോലെ വ്യക്തമായിരിക്കെ അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കാനും അണികളുടെ കണ്ണില്‍ പൊടിയിടാനും വേണ്ടിയാണ് മനുഷ്യാവകാശ ലംഘനമെന്ന ആരോപണവും സിപിഎം ഉയര്‍ത്തുന്നത്. കേസില്‍ ജയരാജനെ അറസ്റ്റ് ചെയ്യുമെന്ന് സിബിഐ ഇതുവരെ പറഞ്ഞിട്ടില്ല. അന്വേഷണത്തിനിടെ ബോധ്യപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിന് പോലും തയ്യാറാകാതെയാണ് നിമയത്തെ കൊഞ്ഞനം കുത്തി സിബിഐ വേട്ടയാടുകയാണെന്ന വാദം സിപിഎം ഉയര്‍ത്തുന്നത്.
കേസില്‍ പി. ജയരാജനെതിരേ കുരുക്ക് മുറുകിത്തുടങ്ങിയപ്പോള്‍ അസുഖബാധിതനാണെന്ന കാര്യം ഉയര്‍ത്തിക്കാട്ടി നേരിടാനായിരുന്നു സിപിഎം ശ്രമം. എന്നാല്‍ സിബിഐയുടെ പക്കല്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതോടെ സിപിഎമ്മിന്റെ ഈ തന്ത്രം പാളി. തുടര്‍ന്നാണ് ഇപ്പോള്‍ ഇരവാദവും വേട്ടയാടലും ഉയര്‍ത്തിക്കാട്ടി പുകമറ സൃഷ്ടിക്കാന്‍ സിപിഎം നീക്കം നടത്തുന്നത്. അടുത്തിടെ വരെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സദാ വ്യാപൃതനായിരുന്നു ജയരാജന്. പിണറായി വിജയന് ഫെയ്സ്ബുക്കില്‍ പറയുന്നത് ശരിയാണെങ്കില്‍ 1999 മുതല്‍ ചികിത്സയിലിരുന്ന ജയരാജന് ഇപ്പോള്‍ എങ്ങനെ രോഗം ഗുരുതരമായി എന്ന ചോദ്യം മാത്രം മതി സിപിഎമ്മിന്റെയും ജയരാജന്റെയും ചികിത്സാവാദത്തിലെ പൊളളത്തരം തുറന്നുകാട്ടാന്‍.