കൊച്ചി: മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം. പോളിനെ നിയമിക്കാനുളള സര്‍ക്കാര്‍ ശുപാര്‍ശ ഹൈക്കോടതി സ്റ്റേ ചെയ്തു. വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസ് ഏപ്രിലില്‍ വിരമിക്കുന്ന ഒഴിവിലാണ് വിന്‍സന്‍ എം പോളിനെ സര്‍ക്കാര്‍ നിയമിച്ചത്. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നിയമനം സ്റ്റേ ചെയ്തത്.
വിവരാവകാശ കമ്മീഷണര്‍മാരായി അങ്കത്തില്‍ അജയകുമാര്‍, എബി കുര്യാക്കോസ്, അബ്ദുള്‍ സലാം, പി.ആര്.ദേവദാസ്, ജോയ് പി.ചിറയില്‍ എന്നിവരുടെ നിയമനവും ഹൈക്കോടതി സ്റ്റേ ചെയ്തു. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി നല്കിയ ഹര്‍ജിയലാണ് കോടതിയുടെ നടപടി. നിയമനം നടത്തിയിട്ടില്ലെന്നും ശുപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി മുഖവിലയ്ക്ക് എടുത്തില്ല.
269 അപേക്ഷകള്‍ പരിഗണിച്ചതില്‍ നിന്നാണ് വിന്‍സന്‍ എം പോളിനെ വിവരാവകാശ കമ്മിഷണറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് എന്നിവരടങ്ങിയ സെലക്ഷന് കമ്മറ്റിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. വി.എസിന്റെ വിയോജനത്തോടെയായിരുന്നു അനുമതി. അപേക്ഷകള്‍ ശരിയായി വിലയിരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് വിയോജിച്ചത്.
വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോളിനെതിരേ ബാര്‍ കോഴക്കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഈ പദവി ഒഴിഞ്ഞത്. തുടര്‍ന്നാണ് സര്‍ക്കാര്‍ അദ്ദേഹത്തെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കി നിയമിച്ചത്.