കൊൽക്കത്ത: ക്രിക്കറ്റിന്‍റെ ചെറുപൂരത്തിൽ ഇന്ന് തീ പാറും പോരാട്ടം. വൈകിട്ട് 7.30 ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം.
ആറാമത് ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാകും കൊൽക്കത്ത ഇന്ന് സാക്ഷ്യം വഹിക്കുക.കളത്തിനപ്പുറത്തെ പോരാട്ടമാണ് എന്നും ഈ ഏറ്റുമുട്ടൽ. അതുകൊണ്ടു തന്നെ പല മാനങ്ങളും മത്സരത്തിന് കൽപിക്കപ്പെടും. മത്സരത്തിന് മുമ്പുള്ള ദേശീയ ഗാനം ആലപിക്കുന്നത് സാക്ഷാൽ ബിഗ് ബി ആണെന്നതും മത്സരത്തിന്‍റെ മാറ്റ് കൂട്ടും.
ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് അപ്രതീക്ഷിത തോൽവി ഏൽക്കേണ്ടി വന്ന ഇന്ത്യക്ക് ഇത് അക്ഷരാർത്ഥത്തിൽ ജീവൻമരണ പോരാട്ടം തന്നെയാണ്. സെമിഫൈനലിലെത്താൻ ജയം അനിവാര്യം. ലോകകപ്പിൽ ഇന്ത്യയെ കീഴടക്കാനായിട്ടില്ലെന്ന ചരിത്രം ഇക്കുറി തിരുത്തുമെന്ന മുന്നറിയിപ്പോടെയാണ് അഫ്രീദിയുടെയും സംഘത്തിന്‍റെയും വരവ്. ബംഗ്ലാദേശിനെ 55 റൺസിന് തകർത്തതിന്‍റെ ആത്മവിശ്വാസവും പാക് ടീമിനുണ്ട്.
എന്നാൽ ബദ്ധവൈരികളെ കീഴടക്കി ലോകകപ്പിൽ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് ധോണിപ്പട. ഏഷ്യാ കപ്പിലെ വിജയവും ടീം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു. വിരാട് കോഹ് ലി തന്നെയാണ് ഇന്ത്യൻ ബാറ്റിംഗ് കരുത്ത്. നായകൻ ധോണിയും ഫോമിലേക്കുയർന്നു കഴിഞ്ഞുവെന്നത് പ്രതീക്ഷ പകരുന്നു. ബാറ്റിംഗിനെ പിന്തുണക്കുന്ന പിച്ചിൽ പാക് പേസ് പടയെ മെരുക്കാൻ ഇന്ത്യൻ നിരക്കാവുമെന്ന് കരുതുന്ന ആരാധകർ നേരിയ വീഴ്ച പോലും സഹിക്കില്ലെന്ന് ഉറപ്പ്.