ന്യൂഡല്‍ഹി: ശബരിമലയില്‍ 10 വയസിനും അന്‍പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നിലെ വസ്തുതകള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വീഴ്ച സംഭവിച്ചതായി ആക്ഷേപം. ശബരിമലയില്‍ ഈ പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിന് പിന്നിലെ ചരിത്രപരവും വിശ്വാസപരവുമായ വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരും ബോര്‍ഡും ഒരേ തരത്തില്‍ അലംഭാവം കാട്ടിയതായാണ് വിമര്‍ശനം ഉയരുന്നത്.
ശബരിമലയില്‍ ഭരണഘടനപ്രകാരം സ്ത്രീകളെ തടയേണ്ട കാര്യമില്ലെന്നും ഇതിന് ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
ഭരണഘടന അനുവദിക്കുന്ന ലിംഗസമത്വത്തെ കൂട്ടുപിടിച്ചാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിയമം മൂലം വിലക്ക് ഏര്‍പ്പെടുത്തിയതല്ലെന്നും ആചാരപരമായ വിലക്കാണ് നിലനില്‍ക്കുന്നതെന്നുമുള്ള വസ്തുത കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയതിനാലാണ് ഭരണഘടനയിലെ ലിംഗസമത്വത്തെ കൂട്ടുപിടിച്ച് കോടതിക്ക് ഇത്തരം നിരീക്ഷണം നടത്തേണ്ടി വന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചത്. ശബരിമല പോലെ വിശ്വാസപ്രാധാന്യമുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ലാഘവ നിലപാട് സ്വീകരിച്ചതും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. കേസില്‍ സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മയാണ് ഈ നിലപാടിലൂടെ വ്യക്തമാകുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിടാന്‍ കോടതിക്ക് കഴിയില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത്തരമൊരു ഉത്തരവിട്ടാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസത്ത വ്രണപ്പെടുത്തുന്നതാകും അതെന്നും ഇവര്‍ പറയുന്നു. കേസില്‍ അടുത്ത മാസം എട്ടിന് വീണ്ടും വാദം കേള്‍ക്കാനിരിക്കെ വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിക്കണമെന്ന അഭിപ്രായം ശക്തമാകുകയാണ്.