അഭിനയത്തിൽ കുറഞ്ഞ കാലം കൊണ്ട് തന്‍റേതായ സ്ഥാനം രേഖപ്പെടുത്തിയ നടനായിരുന്നു ജിഷ്ണു രാഘവൻ. മലയാള സിനിമയിലെ യുവനിരയിൽ സൗമ്യതയുടെ പ്രതീകം കൂടിയായ ജിഷ്ണുവിനെ മലയാളത്തിന് ആസ്വദിക്കാനായത് കുറച്ച്കാലം മാത്രം.
നടൻ രാഘവന്‍റെ മകനാണെന്ന പേരിലായിരുന്നില്ല സിനിമയിൽ ജിഷ്ണു തിളങ്ങിയത് .എന്നാൽ പാരമ്പര്യ മികവ് ജിഷ്ണുവിന്‍റെ അഭിനയത്തിൽ എന്നും ദൃശ്യമായിരുന്നു 1987ൽ രാഘവൻ തന്നെ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് പഠനത്തിന് ശേഷം സോഫ്റ്റ് വെയർ എൻജീനിയറായി ജോലി നോക്കവേയാണ് 2002ൽ കമലിന്‍റെ നമ്മളിൽ അപ്രതീക്ഷിതമായി കടന്ന് വന്നത്.
തുടർന്ന് പ്രമുഖരായ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചു . നിദ്ര, നേരറിയാൻ സിബിഐ, ചക്കരമുത്ത്, ചൂണ്ട, റബേക്ക ഉതുപ്പ് കിഴേക്കമല, അന്നും ഇന്നും തുടങ്ങി 25 ഓളം ചിത്രങ്ങളിൽ ആ അഭിനയമികവ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഇടക്കാലത്ത് പിടിപെട്ട അർബുദരോഗത്തെ നേരിട്ട് വീണ്ടും സിനിമയിൽ സജീവമായിരുന്നു ജിഷ്ണു. തന്‍റെയൊപ്പം സിനിമലോകത്തേക്ക് എത്തിയ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത നിദ്രയിലൂടെയായിരുന്നു തിരിച്ച് വരവ്. പിന്നാലെയെത്തിയ ശേഷമായിരുന്നു ഓർഡിനറിയിലെയും ഉസ്താദ് ഹോട്ടലിലും ശ്രദ്ധേയ വേഷങ്ങൾ. ബാങ്കിംഗ് അവേഴ്സിലെ കൊലപാതകിയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. റബേക്ക ഉതുപ്പ് കിഴേക്കമലയാണ് അവസാന ചിത്രം.
ട്രാഫിക്കിന്‍റെ റീമേക്കിലൂടെ ബോളിവുഡിലും പ്രവേശിച്ചു .ജിഷ്ണുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി സുഹൃത്തുക്കൾ ഒരുക്കിയ സ്പീച്ച് ലെസ് എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. അസുഖം സിനിമാ ജീവിതത്തെ സാരമായി ബാധിച്ചെങ്കിലും മനസ് തളരാതെയായിരുന്നു ആ ജീവിതം. ഒടുവിൽ അഭിനയിക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ബാക്കി നിൽക്കെ ആ വിയോഗം.