ന്യൂഡൽഹി : പാക് ജയിലിൽ സംശയാസ്പദ സാഹചര്യത്തിൽ മരിച്ച ഇന്ത്യക്കാരൻ കൃപാൽ സിംഗിന്റെ ചില ആന്തരിക അവയവങ്ങൾ നീക്കിയിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇന്നലെയാണ് വാഗാ അതിർത്തി വഴി മൃതദേഹം ഇന്ത്യയിലെത്തിച്ചത്. ക്യപാൽ സിംഗിന്റേത് സ്വഭാവിക മരണമല്ലെന്നും, കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തി.
പാകിസ്ഥാനിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങുമ്പോൾ തന്നെ കണ്ണിൽ നിന്നും രക്തം ഒഴുകിയ നിലയിലിയാരുന്നുവെന്നും ദേഹത്ത് അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ജയിലിൽ കൃപാൽ സിംഗിന് നേരെ ആക്രമണം ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ നിർദ്ദേശ പ്രകാരം മൃതദേഹം ഇന്ത്യയിലെത്തിച്ച ശേഷം പോസ്റ്റ് മോർട്ടം ചെയ്തു. എന്നാൽ മൃതദേഹത്തിൽ പുറമേ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പക്ഷേ കൃപാൽ സിംഗിന്റെ ആന്തരിക അവയവങ്ങൾ പലതും നഷ്ടപ്പെട്ടതായി ഡോക്ടർമാർ കണ്ടെത്തി.
പാകിസ്ഥാനിൽ വച്ച് പോസ്റ്റ് മോർട്ടം ചെയ്തിരുന്നതിനാൽ അവയവങ്ങൾ നഷ്ട്ടപ്പെടാനുളള കാരണം വ്യക്തമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് അവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചതായി മെഡിക്കൽ സംഘം അറിയിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ ഗുർദാസ്പൂരിലേക്ക് കൊണ്ടു പോയി. ഏപ്രിൽ 11നാണ് പാകിസ്ഥാനിലെ ലാഹോർ കോട്ട് ലാക്പത് ജയിലിൽ വച്ച് ദൂരൂഹ സാഹചര്യത്തിൽ കൃപാൽ സിംഗ് മരണമടഞ്ഞത്.