ലോകപത്രസ്വാതന്ത്ര്യദിനമായാണ് മേയ് 3 ആചരിച്ചു വരുന്നത്. മനുഷ്യനുണ്ടായ കാലം മുതൽ വിവരശേഖരണവും, അവയുടെ പങ്കുവയ്‌ക്കലും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് ആദ്യമായി വാർത്താപത്രം ‘ദി ഡെയിലി കോറന്റ്‘ എന്ന പേരിൽ ദ്വൈവാരികയായി വിതരണം ചെയ്യപ്പെട്ടത്. 1690ൽ അമേരിക്കയും പത്രപ്രസിദ്ധീകരണത്തിന്റെ വഴിയിൽ സജീവമായി. 1800 ആയപ്പൊഴേക്കും അമേരിക്കയിലെ പത്രമാദ്ധ്യമങ്ങളുടെ ബാഹുല്യം നൂറിനും മുകളിലായി.
ആധുനിക പത്രപ്രവർത്തനചരിത്രത്തിന്റെ ആരംഭം 1920 മുതലാണ് ആരംഭിക്കുന്നത്. ജനാധിപത്യവ്യവസ്ഥിതിയിൽ പത്രപ്രവർത്തനത്തിന്റെ പ്രസക്തിയെക്കുറിച്ച് നിരവധി ചർച്ചകൾ തന്നെയുണ്ടായിട്ടുണ്ട്.
ആധുനിക ജനസമൂഹത്തിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് ഒഴിവാക്കാനാവാത്തതാണ്. കേവലം വാർത്താവിതരണമെന്നതിലുപരി, നിരവധി ചേരുവകളാൽ സമൃദ്ധവും, സമഗ്രവുമായ രൂപത്തിലേക്ക് ഇന്ന് മാദ്ധ്യമങ്ങൾ എത്തിയിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നു വരവോടെ ഓൺലൈൻ മാദ്ധ്യമങ്ങളും അച്ചടിമാദ്ധ്യമങ്ങളുടെയത്ര തന്നെ സ്വീകാര്യത കൈവരിച്ചു പ്രവർത്തിച്ചു വരുന്നു. ഒപ്പം സ്വയം പ്രസിദ്ധീകരണത്തിന്റെ അനന്തസാദ്ധ്യതകളുമായി കടന്നു വന്ന സോഷ്യൽ മീഡിയ ഒരു പരിധി വരെ വ്യവസ്ഥാപിതമായ രൂപഘടനയോടെ നിലനിന്നു പോന്നിരുന്ന മാദ്ധ്യമസങ്കൽപ്പങ്ങളെ സ്വാധീനിക്കുകയും, പൊളിച്ചെഴുതുകയും, അവരുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുകയും വരെ ചെയ്യുന്നുണ്ട്.
ഒരു സമൂഹത്തിൽ ഒന്നാകെ ചലനമുണ്ടാക്കാൻ കഴിയുന്ന അതുല്യ ശക്തിയാണ് മാദ്ധ്യമം. സ്വാതന്ത്ര്യസമരങ്ങൾ മുതൽ, കലാപങ്ങളിൽ വരെ അനുകൂലമായും, പ്രതികൂലമായും വ്യക്തമായ സ്വാധീനം ചെലുത്താൻ മാദ്ധ്യമങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ചിലയവസരങ്ങളിൽ മാദ്ധ്യമധർമ്മവും, അതിലെ നിലപാടുകളും, എത്തിക്സും വരെ ചർച്ച ചെയ്യപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാദ്ധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനോ, നിരോധിക്കാനോ എക്കാലത്തും ശ്രമിച്ചിട്ടുള്ള അധികാരിവർഗ്ഗങ്ങളും കുറവല്ല. എക്കാലത്തും ഭരണകൂടത്തിന്റെ പുരോഗതിയിൽ, ഒരേസമയം പ്രചോദനമായും, ഭീഷണിയുമായും നിന്നിട്ടുള്ളതും മാദ്ധ്യമങ്ങളാണെന്നത് നിസ്തർക്കമാണ്. തത്വദീക്ഷയില്ലാത്ത മാദ്ധ്യമപ്രവർത്തനം കോലാഹലം സൃഷ്ടിച്ച നിരവധി സംഭവങ്ങളും നമുക്കു മുന്നിലുണ്ട്.
ഒരു സമൂഹവ്യവസ്ഥിതിയുടെ പുരോഗതിയിൽ വളരെ വലിയ സ്വാധീനമുള്ള മാദ്ധ്യമപ്രവർത്തനത്തിന്റെ സ്വാതന്ത്ര്യവും, ധർമ്മനീതികളും എക്കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.
ഐക്യരാഷ്‌ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാ വർഷവും മേയ് മൂന്നിനാണ് ലോക പത്രസ്വാതന്ത്ര്യദിനമായി ആചരിച്ചു വരുന്നത്. പത്രസ്വാതന്ത്ര്യത്തിനു വേണ്ടി സമഗ്രസംഭാവനകൾ നൽകിയവർക്കു നൽകപ്പെടുന്ന യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം വിതരണം ചെയ്യുന്നതും ഇന്നാണ്. യുദ്ധം, പ്രകൃതിദുരന്തം തുടങ്ങിയ സാഹസികപത്രപ്രവർത്തനങ്ങൾക്കിടയിൽ മരണപ്പെട്ട പത്രപ്രവർത്തകർക്കും, ജയിൽവാസമനുഭവിക്കുന്നവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, അഭിവാദ്യമർപ്പിക്കുന്നതിനുമായും ലോകപത്രസ്വാതന്ത്ര്യ ദിനം ആചരിച്ചു പോരുന്നു.