കാളിയമ്പി
.
ഒരു കാര്യം ആദ്യമേ പറയണം. ശത്രുക്കളെ മുന്നിൽ വരച്ച് വച്ച് വർഗ്ഗീകരിച്ച് മാലയൊക്കെയിട്ട് പൂജിച്ചാൽ മാത്രമേ ഈ കമ്യൂണിസ്റ്റ് വിജയം മേജർ സെറ്റ് കളി ലോകത്തെല്ലാം അരങ്ങേറത്തൊള്ളൂ. കമ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ സുനാഗ്രാഹി തൊടങ്ങിയന്ന് മുതൽ അവർക്ക് രണ്ട് കൂട്ടം ശത്രുക്കളുണ്ട്. ഒന്ന് മുഖ്യശത്രു പിന്നെ അടവു ശത്രു. ഏറ്റവും ശക്തനായി നിൽക്കുന്നവനെ എപ്പോഴും മുക്കിയശത്രു ആയി പ്രഖ്യാപിയ്‌ക്കും. അവന്റെ എതിരാളിയാരാന്ന് വച്ചാ അവരുടെ കാലു തിരുമ്മിയോ മൂടുകഴുകിയോ എങ്ങനെയായാൽ വേണ്ടില്ല തൽക്കാലം പെഴച്ച് പോവാനും സിന്ദാബാ വിളിയ്‌ക്കാൻ പാവങ്ങളെ കൂടെനിർത്താനും വേണ്ട വിപ്ളവം പൊലിപ്പിച്ചെടുക്കണമെന്ന മിനിമം ആഗ്രഹമേ ഈ അടവുതമ്പ്രാക്കന്മാർക്കുള്ളൂ.
അതിപ്പം ഒട്ടുമിക്ക രാഷ്‌ട്രീയകക്ഷികളും അങ്ങനെയല്ലേ എന്ന് ചോദിയ്‌ക്കാം. അതേ. കേരളാ കോൺഗ്രസ്സ് മുതൽ ഒരുപാട് രാഷ്‌ട്രീയകക്ഷികൾ ഇതുപോലെ മാറിയും തിരിഞ്ഞുമൊക്കെ മുന്നണികളിൽ നിൽക്കാറുണ്ട്. ജനാധിപത്യപരമായി അതിലൊരു ശരിയുമുണ്ട്. എങ്ങനേയും അധികാരത്തിലെത്താൻ ജയിയ്‌ക്കുന്ന മുന്നണിയിൽ കൂടുക എന്ന ലളിതസമവാക്യങ്ങൾക്കപ്പുറത്തേക്ക് ജനാധിപത്യത്തെ ചലനാത്മകമായി നിലനിർത്തുന്നതിനും പിന്നെ നോക്കിയാൽ ആകെപ്പാടെ പൊതുജനത്തിനൊരു എന്റർടൈന്മെന്റ് വാല്യൂ നോക്കിയാലും സംഭവം നല്ലതാണ്.
പക്ഷേ വിപ്ളവശിങ്കങ്ങൾക്ക് അങ്ങനെയല്ല. അവർക്ക് എല്ലാത്തിനും ഉണ്ണുന്നതിനുറങ്ങുന്നതിനു മുതൽ അരക്കഴഞ്ച് താത്വികക്കഷായം മൊത്തണം. എന്നാലേ കലങ്ങത്തൊള്ളൂ. അതിനായി അപ്പപ്പോഴുള്ള ഈ മുക്കിയശത്രുവിനെ പൊലിപ്പിയ്‌ക്കാൻ ലോകത്തില്ലാത്ത പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങൾ എരിയേറിയ കമ്യൂണിസ്റ്റ് മസാലയിൽ വരട്ടിയതും പാകത്തിനു കോൺസ്പിരസി തിയറിയും പിന്നെ മേമ്പൊടിയ്‌ക്ക് ഉപബോധാനന്തരച്ചമ്മന്തി പ്ളവനാത്മകപ്പിച്ചടി എന്നിങ്ങനെയുള്ള ആർക്കും മനസ്സിലാവാത്ത റെട്ടറിക്കുകളും ചേർത്ത് വഴിയിൽ നിന്നവനേം കൂടെക്കെടന്നവനേം വിളികേട്ട് വന്നവനേം വഴിയിലൂടെ പോയവനേം ഒക്കെക്കൊണ്ട് നാലുകോളം പ്രൊപ്പഗാണ്ട എഴുതിയ്‌ക്കും. നാലുകാശുകവികളെക്കൊണ്ട് ഈ മുക്കിയശത്രുവിനെ നട്ടാൽക്കുരുക്കാത്ത നുണകളാലഭിഷേകം ചെയ്യും.
ആദ്യമിത് കോൺഗ്രസ്സിനെയായിരുന്നു. കോൺഗ്രസ്സ് അങ്ങനെയാണ്, ഇങ്ങനെയാണ്, ഗാന്ധിജി ബൂർഷ്വാ മതമൗലികവാദി, ബോസ് ജപ്പാന്റെ ചെരുപ്പുനക്കി ചെറ്റ, നെഹ്രുവിന്റെ കാര്യമാണെങ്കിപ്പിന്നെ പറയുകയേ വേണ്ട, ബൂർഷ്വാ പിന്തിരിപ്പനാണ്, കുത്തക മുതലാളിമാരാണ് സ്ഥിതിസമത്വത്തിന്റെ പാതയിലെ കുപ്പിച്ചില്ലുകൾ കാരമുള്ളൂകൾ കാളസർപ്പങ്ങൾ!
ഇന്ദിരാഗാന്ധിയുടെ സമയം വന്നപ്പൊ മേൽപ്പറഞ്ഞവരെക്കൂട്ടല്ല മയമൊന്നുമില്ലായിരുന്ന ക്രൂരതകൾക്ക് അവർ പ്രാപ്തയാണെന്ന് അറിയാമാരുന്നത് കൊണ്ടാവണം ചെറ്റയെന്നൊന്നും പറഞ്ഞ് കേട്ടിട്ടില്ല (ഇനി കേൾക്കാതെ എങ്ങാനും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല) അവരടിയന്തിരാവസ്ഥ എന്ന് പറഞ്ഞപ്പൊ അനുസരണയുള്ള കുട്ടികളേക്കൂട്ട് അവിടവിടെ അൽപ്പാൽപ്പം മുറുമുറുത്ത് ബഞ്ചിൽ മിണ്ടാണ്ടിരുന്നു.
എന്നാൽ ഭീഷണികൾക്കെതിരേ പോയി അടിയും തൊഴിയും വാങ്ങി മരിച്ചവർ എല്ലാം കഴിഞ്ഞപ്പൊ അടിയന്തിരാവസ്ഥയൊക്കെ പോയപ്പോൾ ഞമ്മന്റാൾക്കാരും ചിന്ത പബ്ളിക്കേഷനിലെ നോവലുകളിൽ ഹീറോകളുമായി. അതൊക്കെ വായിച്ചാൽ അവരെല്ലാം കമ്യൂണിസ്റ്റുമാർക്സിസ്റ്റുകാരായിരുന്നെന്ന് നമുക്ക് തോന്നും, അല്ല വിശ്വസിയ്‌ക്കും. പറഞ്ഞിട്ട് കാര്യമില്ല, സീപീ രാമസ്വാമി അയ്യരെ വെട്ടിയ ശ്രീ കേ സീ എസ് മണി നമ്മുടെ കണ്മുന്നിലാണ് മോഹൻലാലായി കമ്യൂണിസ്റ്റ് പാർട്ടിക്കാരനായത്. ശ്രീ കേസീഎസ് മണി ആർ എസ് പീക്കാരനായിരുന്നെന്നും, ശ്രീകണ്ഠൻ നായരുൾപ്പെടെയുള്ള ആർ എസ് പീക്കാർ വിമോചനസമരത്തിൽപ്പോലും പങ്കു ചേർന്നിരുന്നുവെന്നുമറിയുമ്പോഴാണ് കേ സീ എസ് മണിയെ കമ്യൂണിസ്റ്റുപാർട്ടിക്കാരനാക്കുന്ന മായാജാലം നമുക്ക് അത്ഭുതമാകുന്നത്.
അതെന്തോ ആവട്ടേ, കോൺഗ്രസ്സായിരുന്നു അന്ന് ഏറ്റവും വലിയ കക്ഷി. ഈഎംഎസ് ഉൾപ്പെടെയുള്ള താത്വികാചാര്യന്മാർ കോടിക്കണക്കിനു പേപ്പറുകളാവും കോൺഗ്രസ്സിനെ തെറിപറഞ്ഞും കോൺഗ്രസ്സെങ്ങനെ ഇല്ലാതാവണമെന്നും പറഞ്ഞ് എഴുതിക്കൂട്ടിയിട്ടുള്ളത്. സിനിമാ ഭാഷയിൽ പറഞ്ഞാൽ ‘എന്തൊക്കെ ബഹളങ്ങളായിരുന്നു‘.
ഇപ്പറഞ്ഞ സകലതും തിരികെ തൂത്തെടുത്ത് വിഴുങ്ങിയിട്ടാണ് ദേ ഇപ്പൊ ഒരേ മാലയിൽ കുരുങ്ങി ബംഗാളിൽ അളിയനുമളിയനും ചിരിച്ചോണ്ട് നിൽക്കുന്നത്. ഇവന്മാർ എന്നുണ്ടായോ അന്നുമുതലിന്നുവരെയുള്ള സകല വാദങ്ങളും ‘കോണാത്തിലൊളിപ്പിച്ച്‘ എന്നൊരു പ്രയോഗമുണ്ട്, അങ്ങനെ ഒളിപ്പിച്ച് കെട്ടിപ്പിടിച്ച് നിൽക്കുന്നത്.
എം വീ രാഘവൻ ടീ എൻ ഗോപകുമാറുമായുള്ള ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്, കണ്ണൂരിൽ കോൺഗ്രസ്സിനെതിരേയുള്ള വികാരമാണ് സകലയിടത്തും കമ്യൂണിസ്റ്റുപാർട്ടിയെ വളർത്തിയതെന്ന്. അണികളിൽ ഈ എതിരാളികൾക്കെതിരേ യുക്തിരഹിതമായ ആ ദേഷ്യവും വെറുപ്പും വളർത്തി നിർത്തിയാണ് ഇവന്മാരുടെ എന്നത്തേയും പ്രയോഗങ്ങൾ. കോൺഗ്രസ്സുകാരെ കണ്ടാൽ കൊലയായിരുന്നു ബംഗാളിൽ. ത്രിണമൂൽ കോൺഗ്രസ്സെന്നത് ബംഗാളിലെ പഴയ കോൺഗ്രസ്സുകാർ തന്നെയാണ്. ഭരണത്തിലിരിയ്‌ക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ സ്നേഹപരിലാളനങ്ങൾ സഹിക്ക വയ്യാതെയാണ് അവന്മാർ കോടാലിയെടുത്തത്.
എന്ത് കാരണത്താലായാലും കോടാലിയെടുത്താൽ പിന്നെയത് ഒരു സ്വഭാവമായി മാറും. അതുകൊണ്ട് കാലചക്രം ഒന്ന് കറങ്ങി വന്നെന്നേയുള്ളൂ. ഒന്ന് കറങ്ങിവന്ന് ഒരു പത്ത് പതിനഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ ഏത് തൃണവും എരകപ്പുല്ലുപോലെ കൊടുവാളായി മാറുമെന്ന പ്രപഞ്ച സത്യം കമ്യൂണിസ്റ്റുകാർക്ക് ബൂർഷ്വാ സാഹിത്യം വായിയ്‌ക്കാത്തോണ്ടാവും അറിവുണ്ടാവുകയില്ല.
ഒരു നമ്പർ കേൾക്കണോ? 1977 മുതൽ 1996 വരെയുള്ള കാലയളവിൽ ബംഗാളിലെ രാഷ്‌ട്രീയകൊലപാതകങ്ങൾ 28000 പേരാണ്. കണക്ക് കൂട്ടാമെങ്കിൽ ദിവസേന നാലുവീതം. ഇതിനൊക്കെ മുകളിൽ ചവുട്ടി നിന്നാണ് അളിയനുമളിയനും ഒറ്റ മാലയിൽ ചിരിച്ചാടി നിന്നത്.അപ്പോൾ നൂറ്റാണ്ടായി ഇപ്പറഞ്ഞ കോടിക്കണക്കിനു പേപ്പർ നശിച്ചുപോട്ടെന്ന് താത്വികമെഴുതിശ്ശപിച്ച കോൺഗ്രസ്സ് കൈപ്പത്തി ഒരു സുപ്രഭാതത്തിൽ ചുറ്റികയ്‌ക്ക് സമമായി. അഗസ്റ്റാ വെസ്റ്റ്ലാൻഡെന്നത് നമ്മുടെ സ്വന്തമായി. സോണിയാജി മാർക്സ് മുത്തപ്പന്റെ ഉപദൈവവും രാഹുൽ സാറു പുത്തൻ ചെഗുവുമായി.
കൊള്ളാം. ജനാധിപത്യമാണ്. ചിലപ്പോ പല പല മുന്നണികളായി ഒരു പൊതു മിനിമം പരിപാടിയുടെ കീഴിൽ നിന്നെന്ന് വരും. കോൺഗ്രസ്സിനു പിന്നെപ്പോഴും അലക്കിത്തേച്ച് നടക്കണം, ആരെയൊക്കെ പറ്റിക്കണം, നിന്റെ കാശെങ്ങനെന്റെ കീശേൽ വരുത്തണം എന്നൊക്കെയുള്ള മൃദുലവികാരങ്ങൾ മാത്രമേയുള്ളൂ. അവരോട് നീതിയും നൈതികതയുമൊന്നും പറയണ്ട എന്ന് അവരു തന്നെ നമ്മോട് പച്ചയ്‌ക്ക് പറഞ്ഞിട്ടുണ്ട്. പക്ഷേ വിപ്ളവശിങ്കങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. അവരല്ലേ നീതിയും ധാർമ്മികതയുമൊക്കെ കണ്ടുപിടിച്ചത്
അധികാരത്തിനായി എന്തും കാട്ടുമെന്ന് ഓരോ കേരളീയന്റേയും മുന്നിൽ കൊഞ്ഞണം കുത്തി ബംഗാളിലെ ആ ഒരുമാലയിൽ ചിരിച്ചുതൂങ്ങിയവർ അടുത്ത ഷോയ്‌ക്ക് ഇവിടെ കേരളത്തിൽ ചവിട്ടുനാടകവുമായി വരും. എന്റർടെയ്ന്മെന്റ് വാല്യൂ ഏതിനുമുള്ളത്കൊണ്ട് തമാശക്കാരായ കേരളീയർ അതും കണ്ട് ചിരിയ്‌ക്കും. അല്ലാതെന്ത് ചെയ്യും!
പണ്ട് നാസി ജർമ്മനിയിൽ ഹിറ്റ്ലർ കമ്യൂണിസ്റ്റുകാരെ കണ്ടാൽ വച്ചേക്കില്ലായിരുന്നു. മറ്റൊന്നും കൊണ്ടല്ല, മാർക്സ് ജൂതനായത് കൊണ്ട് ഇതുമൊരു ജൂത കോൺസ്പിരസിയാണെന്ന് പുള്ളിയ്‌ക്ക് തോന്നി അത്രമാത്രം. കമ്യൂണിസ്റ്റ് സാഹിത്യത്തിൽ വീണുപോയ പാവങ്ങൾ പലരും ഹിറ്റ്ലറുടെ ഭ്രാന്ത് സഹിയ്‌ക്കവയ്യാതെ സോവ്യറ്റ് യൂണിയനിൽ പോലും അഭയം തേടി. സഖാവ് സ്റ്റാലിൻ ഇപ്പറഞ്ഞ കോടിക്കണക്കിനു ഗ്രന്ധങ്ങൾ നാസിസത്തിനെതിരേ തട്ടിവിട്ടു.
അപ്പോഴാണ് പോളണ്ടിനെ ചുട്ടുതിന്നാൻ പാതി കൊടുക്കാം പോരുന്നോ എന്നൊരോഫർ ഹിറ്റ്ലർ സ്റ്റാലിനു നേരേ നീട്ടുന്നത്. ആരെ ചുട്ടുതിന്നട്ടെന്ന് കൊതിച്ച് കഴിയുന്നതിൽ രണ്ടുപേരും ഇരട്ടപെറ്റവരായിരുന്നു താനും. ഓഫർ സ്വീകരിച്ച ഉടനേ ഏതാണ്ട് ഒരാഴ്ചക്കാലം സോവ്യറ്റ് യൂണിയനിൽ ലൈബ്രറികൾ അവധിയാരുന്നത്രേ. ഹിറ്റ്ലർക്കും നാസികൾക്കുമെതിരേ എഴുതിയ സകലതും ലൈബ്രറികളിൽ നിന്ന് നുള്ളിപ്പറക്കി കത്തിച്ചുകളഞ്ഞെന്നാണ്.
വിഷമമതല്ല, ജർമ്മനിയിൽ ഇതേ സ്റ്റാലിൻ അയച്ചുകൊടുത്ത പുസ്തകങ്ങളും വായിച്ച് അവന്മാരുടെ മസ്തിഷ്കപ്രക്ഷാളനത്തിൽ വീണുപോയ പലരേയും സോവ്യറ്റ് ചാരന്മാർ ഹിറ്റ്ലർക്ക് ഒറ്റുകൊടുത്തു പോളണ്ടിന്റെ പാതി ഞൊട്ടാൻ കിട്ടിയപ്പോ. അത്രയ്‌ക്കുണ്ട് ഇവന്മാരെഴുതിവിടുന്ന പ്രൊപ്പഗാണ്ട വായിച്ച് വിശ്വസിച്ച് എന്ത് കോപ്രായവും വിറപ്പിയ്‌ക്കാൻ അടിയറവച്ച തലച്ചോറുകളോട് ഇവന്മാർക്ക് ലോയൽറ്റി.
പറഞ്ഞന്നേയുള്ളൂ.