പ്രഭാത ഭക്ഷണത്തിനായി ഇഡ്ഡലിയും സാമ്പാറും വടയും വിൽക്കുന്ന, സ്ത്രീകൾ നടത്തുന്ന തട്ടുകടകൾ ദക്ഷിണ ചെന്നൈയിലെ സാധാരണ കാഴചയാണ്. തന്റെ പ്രചാരണത്തിനിടെ പ്രവർത്തകരോടൊപ്പം അത്തരമൊരു കടയിൽ കയറി ഭക്ഷണം കഴിച്ച ശേഷം UPI ഉപയോഗിച്ച് പണം നൽകുന്ന തമിഴിശൈ സൗന്ദർരാജന്റെ വീഡിയോ തമിഴകത്ത് ഇപ്പോൾ വൈറലാണ്. അടിസ്ഥാനപരമായ വികസനം എങ്ങിനെ വേണം എന്നതിന്റെ ഉദാഹരണം കാണിക്കുകയാണ് തമിഴിശൈ. അങ്ങിനെയുള്ള വികസന മോഡലിനായിട്ടാണ് അവർ വോട്ട് ചോദിക്കുന്നത്.
തമിഴകത്തിന്റെ തലസ്ഥാനമായ ചെന്നൈയിലെ എലീറ്റ് ക്ലാസ്സ് താമസിക്കുന്ന സ്ഥലമാണ് സൗത്ത് ചെന്നൈ. തമിഴ് മീഡിയ ഈ മണ്ഡലത്തിനെ “തെൻചെന്നൈ” എന്നാണ് പരാമർശിക്കുക. ഒരുപക്ഷെ തമിഴകത്തെ ഏറ്റവും സ്റ്റാർ മണ്ഡലമാണ് ഇത് . ഇവിടെ നിന്നും എംപിയായിട്ടുള്ള പ്രമുഖരുടെ നിര അത്രക്ക് വലുതാണ്. ഭാരതത്തിന്റെ ആദ്യ ധനമന്ത്രി ടി ടി കൃഷ്ണമാചാരി, നഞ്ചിൽ മനോഹരൻ, മുൻ തമിഴ്‌നാട് മുഖ്യമന്ത്രി സി എൻ അണ്ണാദുരൈ, മുൻ ഇന്ത്യൻ പ്രെസിഡന്റ് ആർ വെങ്കിട്ടരാമൻ, മുരസൊലി മാരൻ, നടി വൈജയന്തിമാല തുടങ്ങി വിവിഐപികളെ പാർലമെൻ്റിലേക്ക് അയച്ചത് തെൻചെന്നൈ മണ്ഡലമാണ്. വലിയ ട്രേഡിങ്ങ് കമ്പനികൾ, ഐടി കമ്പനികൾ, പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ ഈ മണ്ഡലത്തിലുണ്ട്. വസ്ത്ര- ആഭരണവ്യാപാരത്തിന് പേരുകേട്ട ത്യാഗരാജനഗർ, ഏഷ്യയിലെ രണ്ടാമത്തെ വലിയ വിപണിയായ കോയമ്പേട് മാർക്കറ്റ്, വൻ സിനിമാ നിർമ്മാണ കമ്പനികൾ എന്നിവയും ഇതേ മണ്ഡലത്തിലാണ്.
1957 മുതൽ 2019 വരെ, ദക്ഷിണ ചെന്നൈ നിയോജക മണ്ഡലത്തിൽ ഒരു ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ 16 പാർലമെൻ്റ് തിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട് . ഈ മണ്ഡലത്തിന്റെ മുൻകാല ചരിത്രം പരിശോധിക്കുമ്പോൾ ഡി.എം.കെ 9 തവണ, കോൺഗ്രസ് 5 തവണ, എ.ഡി.എം.കെ 3 തവണ എന്നിങ്ങിനെയാണ് വിജയം രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ( 2019 ) ഡിഎംകെയും എഐഎഡിഎംകെയും മക്കൾ നീതി മയ്യവും തമ്മിൽ ത്രികോണ മത്സരം നടന്നെങ്കിലും ഡിഎംകെയുടെ തമിഴച്ചി തങ്കപാണ്ഡ്യൻ വിജയിച്ചു. ഡിം എം കെയുടെ അണികൾ സുമതി എന്ന് വിളിക്കുന്നതമിഴച്ചി തങ്കപാണ്ഡ്യനാണ് ഇക്കുറിയും അവരുടെ സ്ഥാനാർഥി.എഐഎഡിഎംകെയിൽ നിന്ന് മുൻ മന്ത്രി ജയകുമാറിന്റെ മകൻ മുൻ എംപി ജയവർധൻ ആണ് മത്സര രംഗത്ത്. ഓരോ തവണ തെൻചെന്നൈയെ പ്രതിനിധീകരിച്ച തമിഴച്ചിക്കും ജയവർധനും പകരമായി ബിജെപി രംഗത്തിറക്കിയത് തെലങ്കാന ഗവർണറായിരുന്ന തമിഴിശൈ സൗന്ദർരാജനെയാണ്. ഗവർണ്ണർ പദവി വലിച്ചെറിഞ്ഞു കൊണ്ട് തമിഴിശൈ സൗന്ദർരാജൻ പോരിനെത്തിയതോടെ പൊതുവെ 40 ഡിഗ്രി ചൂടുള്ള തെൻചെന്നൈ തേർതലിന്റെ രാഷ്‌ട്രീയ ഊഷ്മാവ് വർദ്ധിച്ചു.ഇതോടെ ഈ മണ്ഡലത്തിന് താരപദവി ലഭിച്ചു.
കഴിഞ്ഞ തവണ 2,62,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച തമിഴച്ചി തങ്കപാണ്ഡ്യനെതിരെ ജനവികാരം ശക്തമാണ്. ചെന്നൈ നഗരത്തിലെ ജനജീവിതത്തെ കടപുഴക്കിയ മിചോങ് ചുഴലിക്കാറ്റിന്റെ സമയത്ത് തമിഴച്ചിയെ തമിഴ്‍നാട്ടിലേ കണ്ടില്ല എന്നാണ് ജനങ്ങൾ പറയുന്നത്. ചുഴലിക്കാറ്റടങ്ങിയിട്ടും വെള്ളമിറങ്ങിയിട്ടും അവർ ദന്ത ഗോപുരത്തിൽ നിന്നിറങ്ങി വന്നില്ല എന്നും ആരോപണമുണ്ട്. സേവാ ഭാരതിയും ആർ എസ് എസും തങ്ങളുടെ കേഡറുകളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചപ്പോൾ ദ്രാവിഡ പാർട്ടികളിലെ ഒരാളെയും ഒരു കുപ്പിവെള്ളം തരാൻ പോലും കണ്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.
വെള്ളപ്പൊക്കത്തിൽ പള്ളിക്കരനൈ കണ്ടൽക്കാടുകൾക്കും അവിടെ ചേക്കേറുന്ന പക്ഷികൾക്ക് നാശം സംഭവിച്ചിരുന്നു. ചെന്നൈ നഗരത്തിന്റെ തന്നെ ശ്വാസകോശമായ പള്ളിക്കരനൈ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ ഡി എം കെ സർക്കാരോ തമിഴച്ചി തങ്കപാണ്ഡ്യനോ ഒന്നും ചെയ്തില്ല എന്നും ആരോപണമുണ്ട്.
വൻ വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുന്ന ഡി എം കെ സ്ഥാനാർഥി തമിഴച്ചി തങ്കപാണ്ഡ്യന് അനുകൂലമായി സംസ്ഥാന സർക്കാരിന്റെ മുഴുവൻ സംവിധാനവും പ്രവർത്തിക്കുന്നു. എന്നാലും കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ നന്നായി അറിയാവുന്ന ജനങ്ങൾ പലയിടത്തും പ്രതികരിക്കുന്നുണ്ട്. ചില തെരുവുകളിൽ തമിഴച്ചിക്കും സംഘത്തിനും കടക്കാൻ പോലും പറ്റുന്നില്ല. തമിഴച്ചിയെ ശപിക്കുന്ന തമിഴ് മക്കളുടെ വീഡിയോകൾ റീലുകളായി സൈബർ ഇടങ്ങളിൽ പറക്കുകയാണ്.
അണ്ണാമലൈയുടെ തിരുവിളയാടൽ; രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയുമാകർഷിക്കുന്ന “കോവൈ ഗലാട്ട” ; തമിഴകത്തിന്റെ താരമണ്ഡലത്തിന്റെ സവിശേഷതകൾ……
എഐഎഡിഎംകെയെയും ഡിഎംകെയെയും അപേക്ഷിച്ച് ബിജെപിയാണ് പ്രചാരണത്തിൽ മുന്നിൽ. അതിരാവിലെ നടത്തം തുടങ്ങി, സന്നദ്ധ പ്രവർത്തകരും വോട്ടർമാരുമായി ചെറിയ കടകളിൽ നിന്ന് ഭക്ഷണം കഴിച്ചും, യുവാക്കളോട് ചർച്ച ചെയ്തും, പ്രചാരണങ്ങൾക്കിടയിൽ ജനങ്ങളുടെ ആവശ്യങ്ങൾ കുറിച്ചെടുത്തും തമിഴിശൈ മണ്ഡലത്തിൽ നിറയുകയാണ്. ഇശൈ എന്ന വാക്കിന്റെ അർഥം സംഗീതം എന്നാണ്. കതിനിമ്പം തോന്നുന്ന പതിഞ്ഞ താളത്തിൽ സംഗീതമയമാണ് അവരുടെ പ്രസംഗങ്ങൾ. സ്ത്രീകൾക്ക് പ്രാമുഖ്യം നൽകി സ്ത്രീകൾ നടത്തുന്ന കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പോയി ഓരോരുത്തരെയും കണ്ട് വോട്ട് ചോദിക്കുന്നു. വളരെ പെട്ടെന്ന് അവർ തെൻചെന്നൈയുടെ ‘അക്ക’യായി മാറി. കൂടാതെ ഓരോ പ്രദേശങ്ങളിലും തെരുവുകളിലും പോയി പ്രചാരണ വാഹനം നിർത്തി അടിസ്ഥാന പ്രശ്‌നങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നു. താൻ വിജയിച്ചാൽ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് തമിഴിശൈ അവർക്ക് വാഗ്ദാനം ചെയ്യുന്നു.
തമിഴിശൈക്കു വേണ്ടി പ്രചാരണം നടത്തിയ ഓട്ടോ പൊലീസ് പിടിച്ചെടുത്ത നടപടി വിവാദമായി. ഡി എം കെയുടെ കോട്ടകളിൽ അവർ കടന്നു കയറിയതിനെ ഭയമാണ് ഇതെന്ന് ബിജെപി ആരോപിക്കുന്നു.
ദക്ഷിണ ചെന്നൈ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് 41 പേരാണ് മത്സര രംഗത്തുള്ളത്. അതിൽ നാം തമിഴർ പാർട്ടിയുടെ സ്ഥാനാർത്ഥി തമിഴ് ചെൽവിയും ഫീൽഡിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ചെന്നൈ സൗത്തിൽ ആകെ 19,36,209 വോട്ടർമാരാണുള്ളത്,
തിരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 19 ആണ് (ഘട്ടം 1).
എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ