കണ്ണൂർ പേരാവൂരിലെ വനവാസി കോളനിയിലെ കുട്ടികൾ മാലിന്യം ഭക്ഷിച്ച വാർത്ത കെട്ടിച്ചമച്ചതാണെന്ന വാദം പൊളിയുകയാണ്. വാർത്ത കൃത്രിമമാണെന്ന് താൻ പറഞ്ഞത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകന്റെ നിർബന്ധപ്രകാരമാണെന്ന് കുട്ടിയുടെ അമ്മ കൂടി വെളിപ്പെടുത്തുന്നതോടെ, സംസ്ഥാനത്തെ ഏറ്റവും ദുഃഖകരമായ ഒരു ദുരവസ്ഥ കുഴിച്ചു മൂടി വെളള പൂശുകയായിരുന്നു, അവരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ ഭരണകൂടവും, രാഷ്‌ട്രീയ നേതൃത്വവും എന്നത് പകൽ പോലെ വ്യക്തമാവുകയാണ്.
ഇതേ വിഷയത്തിൽ ആദ്യമായി വാർത്ത പുറത്തു വിട്ട നാസർ വലിയേടത്തും വിഷയത്തിലെ കോൺഗ്രസ് ഇടപെടലിനെതിരേ നിശിതമായ വിമർശനമുന്നയിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
പേരാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് സമൂഹമനഃസ്സാക്ഷിയെ ലജ്ജിപ്പിച്ച ആ സംഭവം നടക്കുന്നത്. മാലിന്യക്കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ സചിത്ര വാർത്ത 2015 നവംബർ നാലിനാണ് നാസർ വലിയേടത്ത് മാതൃഭൂമി പത്രത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഇതേത്തുടർന്ന് പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി അന്വേഷണം ആവശ്യപ്പെടുകയും, സംഭവം സത്യമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിയുകയും, ലേഖകനടക്കമുളളവരിൽ നിന്നും പൊലീസ് തെളിവുകൾ ശേഖരിക്കുകയും ചെയ്തതാണെന്ന് നാസർ വലിയേടം സാക്ഷ്യപ്പെടുത്തുന്നു.
ഇടതുപക്ഷം ഭരിക്കുന്ന വാർഡും, പഞ്ചായത്തുമായിട്ടു പോലും, അവിടെ കടന്നു ചെന്ന് സംഭവത്തിന്റെ സത്യാവസ്ഥ മൂടി വയ്‌ക്കാനാണ് ജോൺസൺ എന്ന പ്രാദേശിക കോൺഗ്രസ് പ്രവർത്തകനും, വാർഡ് മെമ്പറുമായ വ്യക്തി ശ്രമിച്ചത്. രക്ഷിക്കേണ്ട കൈകൾ തന്നെ വായ മൂടിപ്പിടിക്കുന്ന അവസ്ഥ; ഒരു പരിഷ്കൃത സമൂഹത്തിൽ, ഇന്നും അപരിഷ്കൃതരായി കഴിയേണ്ടി വരുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ച് എത്ര ദയനീയമാണെന്ന് ചിന്തിക്കേണ്ടതുണ്ട്.
പത്രവാർത്തയെത്തുടർന്ന് ജോൺസൺ തന്നെ സമീപിച്ചുവെന്നും, കുട്ടികൾ മാലിന്യത്തിൽ നിന്നും ഭക്ഷണം വല്ലതും കഴിച്ചോ എന്ന് തിരക്കിയെന്നും കുട്ടിയുടെ അമ്മ ജനം ടി.വിയോടു പറഞ്ഞു. പത്ര വാർത്തയെത്തുടർന്നാണ് താനും സംഭവമറിയുന്നതെന്നും, കുട്ടിയോടു ചോദിച്ചപ്പോൾ സംഭവം സത്യമാണെന്നറിഞ്ഞുവെന്നും അമ്മ, ജോൺസണോടു പറഞ്ഞു.
ഇത് അന്വേഷിക്കാൻ ആരെങ്കിലും വന്നിരുന്നോ എന്നായിരുന്നു ജോൺസന്റെ അടുത്ത ചോദ്യം. ഇല്ലെന്നു പറഞ്ഞപ്പോൾ, ആരെങ്കിലും വരാതിരിക്കില്ല, വന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നു പറയണമെന്ന് നിർദ്ദേശം നൽകി. എല്ലാവരും കണ്ടതല്ലേയെന്ന് താൻ അന്നു ചോദിച്ചിരുന്നതായും കുട്ടിയുടെ അമ്മ പറയുന്നു.
സംഭവസ്ഥലത്ത് മാലിന്യശേഖരണം നടത്തുന്ന തൊഴിലാളികളും ഇതു സത്യമാണെന്നു സാക്ഷ്യപ്പെടുത്തുന്നു. കുട്ടികൾ സ്ഥിരമായി മാലിന്യം ശേഖരിക്കുന്നിടത്ത് വരാറുണ്ടായിരുന്നു. സ്ഥലത്തെ മതിലിൽ തുളയുണ്ടാക്കി അതു വഴി കുട്ടികൾ നോക്കിയിരിക്കും. ജീവനക്കാർ മാറുമ്പോൾ അവിടെ കടന്നു വരും. ജീവനക്കാരെ കണ്ടാൽ ഓടിയൊളിക്കുന്ന കുട്ടികൾ, അവർ മാലിന്യം കൊണ്ട് നിക്ഷേപിച്ചു കഴിഞ്ഞാൽ ഓടിയെത്തി അതിൽ പരതി ബേക്കറി അവശിഷ്ടങ്ങളോ, എണ്ണപ്പലഹാരങ്ങളോ പെറുക്കിയെടുത്ത് സമീപത്തെ മതിലിൽ കയറിയിരുന്നു കഴിക്കും. സ്ഥലത്തെ വനിതാജീവനക്കാർ ജനം ടി.വിയോട് വെളിപ്പെടുത്തിയതാണിത്.
എന്നാൽ വാർത്ത വിവാദമായതോടെ ബേക്കറിക്കാർ ഭക്ഷണാവശിഷ്ടങ്ങൾ മാലിന്യത്തോടൊപ്പം ഇടുന്നത് ഒഴിവാക്കിയെന്നും ജീവനക്കാരികൾ കൂട്ടിച്ചേർത്തു.
ഒരിക്കലല്ല, സ്ഥിരമായി തുടർന്നു വന്നിരുന്ന വിശപ്പിന്റെ നോട്ടവും, വിശപ്പിന്റെ പരതലും, വിശപ്പിന്റെ മാത്രം വികൃതിയും… ആരാണിതിനുത്തരവാദി? ഈ വിശപ്പിന്റെ കഥയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കു വച്ചത്. എന്നാൽ അതിനെപ്പോലും ക്രൂരമായ രാഷ്‌ട്രീയലാഭേച്ഛയോടെ വളച്ചൊടിച്ച് പ്രധാനമന്ത്രിക്കെതിരെ ആയുധമാക്കാനായിരുന്നു ഇവിടുത്തെ ഭരണപ്രതിപക്ഷങ്ങൾ ഒന്നിച്ചു മത്സരിച്ചത്. ഇവർ ആർക്കു വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് വീണ്ടും ഭരണസാരഥ്യം അർത്ഥിച്ച് പൊതുജനങ്ങളെ സമീപിക്കുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
അക്ഷരാഭ്യാസമോ, ആധുനിക സമൂഹത്തിന്റെ തന്ത്ര-കുതന്ത്ര-കുശലതകളോ വശമില്ലാത്ത ഒരു ദുർബ്ബല സമൂഹം. അവരുടെ ക്ഷേമകാര്യങ്ങളന്വേഷിക്കാനെന്ന പേരിൽ ഒരു വലിയ വിഭാഗവും, ഉദ്യോഗസ്ഥരും അവർക്കെല്ലാം മുകളിൽ ഒരു മന്ത്രിയും! ഈ വിഭാഗത്തിലെ കുഞ്ഞുങ്ങൾ മണ്ണും, മാലിന്യവും ഭക്ഷിച്ച് കഴിയുമ്പോൾ, ആ നിസ്സഹായതയിൽ കൈത്താങ്ങാവേണ്ടവർ അവരുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്ന അവസ്ഥ എത്ര പരിതാപകരമാണ്.
മാലിന്യം ഭക്ഷിച്ചുവെന്ന് പറയരുതെന്നു വിലക്കാൻ ചെന്നപ്പോഴെങ്കിലും, ആ കുഞ്ഞിന്റെ കയ്യിൽ ഒരു മിഠായി വച്ചു കൊടുക്കാൻ പോലും മനസ്സു തോന്നിക്കാത്ത ജീർണ്ണിച്ച, ക്രൂരവും, ജുഗുപ്സാവഹവുമായ രാഷ്‌ട്രീയബുദ്ധി.
വകുപ്പും, മന്ത്രിയും, മുഖ്യമന്ത്രിയുമുള്ള നാട്ടിൽ ഒരു വർഷം മുൻപേ നടന്ന വാർത്ത, ഡൽഹിയിലിരുന്ന, മലയാളമറിയാത്ത പ്രധാനമന്ത്രി പറഞ്ഞു വേണമായിരുന്നോ ഇവിടുത്തെ ഭരണാധിപന്മാർ അറിയാൻ? അഥവാ നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഇതിനു പരിഹാരമായി അവരെന്തു ചെയ്തു? സത്യം പറഞ്ഞ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാൻ മാത്രമാണ് അവർ വ്യഗ്രത കാട്ടിയത്. ഇന്ന് ഈ നിമിഷം വരെ വകുപ്പു മന്ത്രിയോ, മുഖ്യ മന്ത്രിയോ ആ കുടുംബത്തെ നേരിൽ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടില്ല. സംഭവം സത്യമാണോ എന്നു പോലും അന്വേഷിച്ചിട്ടുമില്ല.
ഈ വിഷയത്തിൽ ആ പ്രദേശത്ത് ആകെ കടന്നു ചെന്നതും, ആ കുടുംബത്തോടു സംവദിച്ചതുമാവട്ടെ, ജോൺസൺ എന്ന കോൺഗ്രസ്സുകാരനും, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും മാത്രം. ജോൺസൺ പോയത് സത്യത്തിന്റെ മുഖം മൂടാനും, കുമ്മനം പോയത് സത്യമെന്തെന്നറിയാനും, പരിഹാരം തേടാനും.
സമൂഹത്തിനു മുൻപിൽ വെളുക്കെ ചിരിച്ച് കേരളത്തെ ദൈവത്തിന്റെ സ്വന്തമെന്ന് ആവർത്തിച്ചു കളവു പറയുന്നവരുടെ ലക്ഷ്യവും അജണ്ടയും പൊതുസമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.
അതേ… ഇവിടെ ചില യാഥാർത്ഥ്യങ്ങളുണ്ട്. കാണാനും, ഓർക്കാനും ബുദ്ധിമുട്ടുളള, ലജ്ജാകരമായ യാഥാർത്ഥ്യങ്ങൾ. ഇവിടെ സൊമാലിയ ഉണ്ട്. സൊമാലിയയേക്കാൾ അധഃപ്പതിച്ച ജീവിത വ്യവസ്ഥിതിയിൽ തുടരാൻ നിർബന്ധിതരാക്കപ്പെട്ട കാടിന്റെയും, മണ്ണിന്റെയും മക്കളുണ്ട്. അവർക്കു മുകളിൽ വികസനപ്രഹസനങ്ങളുടെ ജീർണ്ണകമ്പളം മൂടി നമ്മെ നോക്കി പല്ലിളിക്കുന്ന കപടരാഷ്‌ട്രീയ ചെന്നായ്‌ക്കളുമുണ്ട്.
അവരിനിയുമുണ്ടാവും, നാമവരെ തിരിച്ചറിയാത്തിടത്തോളം…