ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശനത്തിൽ ഒപ്പുവച്ച കരാറുകളിൽ ഏറെ നിർണായകമാണ് ചബാഹർ തുറമുഖ നിർമാണ കരാർ. ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ചേർന്നുളള കരാർ, പശ്ചിമേഷ്യൻ രാജ്യങ്ങളുമായുളള ഇന്ത്യയുടെ വ്യാപാരനീക്കങ്ങളിൽ നിർണായകമാണ്.
ചബാഹർ തുറമുഖ നിർമ്മാണ കരാറിനെ ഇന്ത്യ-ഇറാൻ നയതന്ത്ര ബന്ധത്തിലെ സുപ്രധാന ചുവടുവെയ്പ്പായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശനത്തിന്റെ പ്രധാന അജണ്ടകളിൽ ഒന്നായിരുന്നു ചബാഹർ. തെക്ക് കിഴക്കൻ ഇറാനിൽ, ഒമാൻ ഉൾക്കടലിനോട് ചേർന്നാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇറാനിൽ നിന്ന് കടലിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയുന്ന ഒരേയൊരു തുറമുഖവും ഇതാണ്.
കരാർ പ്രകാരം, നിർമ്മാണത്തിന് ശേഷം 10 വർഷം കൂടി തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കായിരിക്കും. ഗുജറാത്തിലെ കണ്ട്ല പോർട്ട് ട്രസ്റ്റിനും തുറമുഖ വകുപ്പിനും സംയുക്തമായാണ് നിർമ്മാണ ചുമതല. പശ്ചിമേഷ്യൻ രാജ്യങ്ങളുമായുളള ഇന്ത്യയുടെ വ്യാപാര നീക്കങ്ങൾക്ക് ചബാഹർ തുറമുഖം ഏറെ ഗുണകരമാകും. തന്ത്രപ്രധാനമായ അഫ്ഗാനിസ്ഥാനിലേക്കുളള ഇന്ത്യയുടെ പ്രവേശന കവാടം കൂടിയായിരിക്കും തുറമുഖം.
പാകിസ്ഥാനിലെ ഗ്വാദർ തുറമുഖം വഴി മദ്ധ്യ ഏഷ്യയിൽ സ്വാധീനം ഉറപ്പിച്ച ചൈനയുടെ വെല്ലുവിളി, ഒരുപരിധി വരെ പ്രതിരോധിക്കാൻ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം വഴി ഇന്ത്യയ്ക്ക് സാധിക്കും.