ബീജിംഗ്: ലോകത്തിലെ തന്നെ ഏറ്റവും കറുത്ത അദ്ധ്യായമായ ടിയാനെൻമെൻ സ്ക്വയർ കൂട്ടക്കൊലയ്‌ക്ക് ഇന്ന് 27 വയസ്സ്. സ്വേച്ഛാധിപത്യത്തിനും അധികാര ധൂർത്തിനും എതിരെ പ്രതികരിച്ച യുവതലമുറയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിന്‍റെ ഉരുക്കു മുഷ്ടി പ്രയോഗിച്ചപ്പോൾ അത് ചൈനയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ കളങ്കമായി മാറി.
ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് വിദ്യാർത്ഥിസമൂഹം പ്രക്ഷോഭം ആരംഭിച്ചത്. സമരക്കാരായ വിദ്യാർത്ഥികൾക്കു നേരേ കമ്യൂണിസ്റ്റ് ഭരണകൂടം അഴിച്ചുവിട്ട കിരാതമായ നടപടി കമ്യൂണിസ്റ്റു ഭീകരതയുടെ ചരിത്രപരമായ ഉദാഹരണം കൂടിയാണ്. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ ടിയാനെന്മെൻ സ്ക്വയറിൽ സംഘടിച്ച അസംഖ്യം വിദ്യാർത്ഥികളെയാണ് കമ്യൂണിസ്റ്റ് ഭരണകൂടം മൃഗീയമായി കൂട്ടക്കൊല ചെയ്തത്.
ജനാധിപത്യം സ്ഥാപിക്കുന്നതിനായി വിദ്യാർത്ഥിസമൂഹം നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു. ഭരണകൂടഭീകരത പുറം ലോകമറിയാതിരിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ വിലക്ക്. ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊലയോടനുബന്ധിച്ച്, വെടിയേറ്റ ഒരു വിദ്യാർത്ഥിയെ മുച്ചക്രവാഹനത്തിനു പിന്നിലിരുത്തി കൊണ്ടു പോകുന്ന ചിത്രം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ബീജിങ്ങ് ന്യൂസ് എന്ന പ്രമുഖ ദിനപ്പത്രത്തിനെതിരേ ഭരണകൂടം കടുത്ത നടപടിയാണ് സ്വീകരിച്ചത്.