അജേഷ് എം. വി
.
ഫ്ലോറിഡയിലെ നിശാക്ലബ്ബിൽ ഉണ്ടായ വെടിവെപ്പിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല ലോകം. എന്നാൽ ഇത്തരത്തിലെ ഓരോ സംഭവത്തിലും വിസ്‍മരിക്കപ്പെടുന്നതോ, തഴയപ്പെടുന്നതോ ആയ ഒരു ഘടകമുണ്ട്- അമേരിക്കയിലെ അനിയന്ത്രിത തോക്ക് ഉപയോഗം. പ്രസിഡന്‍റ് ബരാക്ക് ഒബാമ പോലും യുഎസിലെ തോക്ക് ലോബിക്ക് മുന്നിൽ നിസഹായനാണ്.
അമേരിക്കയിൽ സ്‍കൂൾ കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ അരിശം തീർക്കാൻ ഉപയോഗിക്കുന്നത് തോക്കുകൾ ആണെന്നത് അതിശയോക്തിപ്പുറം ആശങ്ക ഉളവാക്കുന്നതാണ്. വാഹനം ഓടിക്കാൻ ലൈസൻസ് നിർബ്ബന്ധമുളള യുഎസിൽ തോക്ക് വാങ്ങാനോ ഉപയോഗിക്കാനോ പക്ഷെ പൗരൻമാർക്ക് നിയന്ത്രണമില്ല. സ്വയരക്ഷയ്‌ക്കായി ആർക്കും തോക്ക് സൂക്ഷിക്കാം. കൈത്തോക്ക് മുതൽ മാരകശേഷിയുളള ബോംബുകൾ വരെ വാങ്ങുകയും കൈവശം വെയ്‌ക്കുകയും ചെയ്യാം. എന്നാൽ, സ്കൂൾ കുട്ടികൾ തമ്മിലെ വൈരം പോലും അവസാനിക്കുന്നത് തോക്കിൻ കുഴലിലൂടെ എന്ന സ്ഥിതിയാണ് ഇന്ന് അമേരിക്കയിലുളളത്.
രാജ്യത്ത് തോക്കുകൾക്കും അതിന്‍റെ ഉടമസ്ഥതയിലും നിയന്ത്രണം വേണമെന്ന മുറവിളി ദശാബ്ദങ്ങളായി ഉയരുന്നുണ്ട്. എന്നാൽ ഭരണതലത്തിൽ ശക്തമായ സ്വാധീനമുളള ആയുധ ലോബിയെ എതിർത്ത് പുതിയ നിയമം കൊണ്ടു വരാൻ പ്രസിഡന്‍റുമാർക്ക് പോലും കഴിയുന്നില്ല. തോക്കുകൾ നിയന്ത്രിക്കണം എന്ന് അഭിപ്രായപ്പെടുന്ന പ്രസിഡന്‍റ് ബരാക്ക് ഒബാമയ്‌ക്ക് പോലും അത് നടപ്പിൽ വരുത്താൻ കഴിഞ്ഞിട്ടില്ല. അമേരിക്കയിലെ രാഷ്‌ട്രീയ കക്ഷികളായ ഡെമോക്രാറ്റിക് പാർട്ടിയുടെയും റിപബ്ലിക്കൻ പാർട്ടിയുടെയും പ്രസിഡന്‍റ് സ്ഥാനാർഥികളുടെ പ്രചാരണത്തിന് കോടിക്കണക്കിന് ഡോളറാണ് നാഷണൽ റൈഫിൾ അസോസിയേഷൻ ചെലവാക്കുന്നത്.
തോക്ക് ഉപയോഗത്തെ അനുകൂലിക്കുന്ന, 1871ൽ രൂപം കൊണ്ട സംഘടനയെ പിണക്കാൻ ഇതുവരെ ഒരു ഭരണാധികാരിയും ധൈര്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മറ്‍റ് രാജ്യങ്ങളിലേക്ക് തോക്കുകളും വെടിക്കോപ്പുകളും കയറ്‍റി അയച്ച് ദശലക്ഷം ഡോളറാണ് അമേരിക്കയിലെ ആയുധ നിർമാതാക്കൾ ഓരോ വർഷവും നേടുന്നത്. അമേരിക്കയിൽ ഉണ്ടാകുന്ന ഓരോ വെടിവെപ്പ് സംഭവത്തിനും പിന്നാലെ തോക്ക് നിയന്ത്രണത്തിനായി മുറവിളി ഉയരും. എന്നാൽ അതിന് അനുകൂലമായ തീരുമാനം ഒരിക്കലും ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പലചരക്ക് കടകൾ പോലെ വ്യാപകമാണ് അമേരിക്കയിൽ ആയുധ വിൽപന കേന്ദ്രങ്ങൾ.
പണം നൽകി എത്ര മാരകമായ ആയുധവും വാങ്ങാം. ഇതിനു പുറമെ ഓൺലാനായും ആയുധങ്ങൾ വാരിക്കൂട്ടാം. രഹസ്യാന്വേഷണ ഏജൻസികൾ ഇവ നിരീക്ഷിക്കുമെങ്കിലും തടയാൻ ഇവർക്ക് അധികാരമില്ല. കൈത്തോക്ക് മുതൽ റോക്കറ്റ് ലോഞ്ചർ വരെ, പിൻ ബോംബ് മുതൽ സി-14 എന്ന സ്ഫോടകവസ്തു വരെ എന്തും പണം നൽകി നേടാൻ കഴിയുന്ന അവസ്ഥയാണ് അമേരിക്കയിൽ. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ നിശാക്ലബിൽ ഒരാൾ ഒറ്‍റയ്‌ക്ക് 50 പേരെ വെടിവെച്ച് കൊന്ന സംഭവത്തിന് പിന്നാലെ തോക്ക് സാധാരണക്കാരുടെ കൈവശം എത്തുന്നതിന്‍റെ ഔചിത്യം ചോദ്യം ചെയ്യപ്പെട്ടു.
ഫ്ലോറിഡയിലെ അക്രമി ഉപയോഗിച്ചത് എആർ 15 എന്ന തരം തോക്കാണ്. അമേരിക്കൻ സൈന്യം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന എം16 തോക്കിന്‍റെ വകഭേദമാണ് ഉപയോഗിച്ചത്. ഇത്തരം തോക്കുകളിൽ ഉപയോഗിക്കുന്നത് വളരെ മാരകശേഷിയുളള വെടിയുണ്ടകളാണ്. മരണനിരക്ക് കൂട്ടാൻ ഉദ്ദേശിച്ചു തന്നെയാണ് എആർ15 എന്ന തോക്ക് ഒമർ മതീൻ എന്ന അക്രമി ഫ്ലോറിഡയിലെ ക്ലബിൽ ഉപയോഗിച്ചത് എന്ന് വ്യക്തം. സ്വവർഗരതിക്കാരോടുളള വിരോധമാണ് തോക്ക് ഉപയോഗിക്കാൻ മതീനെ പ്രേരിപ്പിച്ചത്.
നവംബറിൽ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ നോക്കുകയാണ് തോക്ക് നിയന്ത്രണത്തിനായി വാദിക്കുന്നവർ. ഡെമോക്രാറ‍്റിക് പാർട്ടി സ്ഥാനാർഥി ഹിലരി ക്ലിന്‍റൺ അടുത്ത പ്രസിഡന്‍റ് ആയാൽ തോക്കുകൾ നിയന്ത്രിക്കാൻ നടപടിയെടുക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. അതേ സമയം, ആത്മരക്ഷയ്‌ക്കായി തോക്കുകൾ ഉപയോഗിക്കാം എന്നാണ് റിപബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിന്‍റെ നിലപാട്. കഴിഞ്ഞ വർഷത്തെ പാരിസ് ഭീകരാക്രമണ സമയത്ത് ജനങ്ങളുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നെങ്കിൽ കഥ വേറൊന്ന് ആകുമായിരുന്നു എന്നായിരുന്നു ട്രംപിന്‍റെ പരാമർശം. ട്രംപ് യുഎസ് പ്രസിഡന്‍റ് ആകുന്നതിനെ എതിർക്കുകയാണ് പൗരന്മാരുടെ തോക്ക് നിയന്ത്രണത്തിനായി വാദിക്കുന്നവർ.
അതേ സമയം, വേണ്ടത് ആത്മനിയന്ത്രണം ആണെന്നാണ് നിയന്ത്രണത്തെ എതിർക്കുന്നവരുടെ വാദം. ആയുധ നിർമാർജനം പ്രാവർത്തികമല്ല എന്നതാണ് ഇവരുടെ നിലപാട്. കുറ്‍റകൃത്യവും അന്യദേശക്കാരുടെ സാന്നിദ്ധ്യവും ഏറെയുളള അമേരിക്കയിൽ സ്വരക്ഷയ്‌ക്കായി ആയുധം വേണം എന്നും ഇവർ വാദിക്കുന്നു.