ന്യൂഡൽഹി : ടീം ഇന്ത്യ പരിശീലകന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള വാദ പ്രതിവാദങ്ങൾക്ക് ചൂടേറുന്നു. തന്നെ വിമർശിച്ച് കൊണ്ട് രവിശാസ്ത്രി നടത്തിയ അഭിപ്രായ പ്രകടനത്തിന് ചുട്ടമറുപടിയുമായി സൗരവ് ഗാംഗൂലി രംഗത്തെത്തി.
ടീം കോച്ചിനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തിന് താൻ എത്തിയപ്പോൾ ഗാംഗൂലി പങ്കെടുക്കാത്തത് മോശമായിപ്പോയെന്ന് ശാസ്ത്രി പറഞ്ഞിരുന്നു. ഉപദേശക സമിതിയിൽ അംഗമായ ഗാംഗൂലി നിരുത്തരവാദപരമായ സമീപനമാണ് കാണിച്ചത് . ഇത് ഇനി ആവർത്തിക്കാതിരിക്കാൻ ഗാംഗൂലി ശ്രദ്ധിക്കണമെന്ന ഉപദേശവും ശാസ്ത്രി നൽകി. ടീം ഇന്ത്യയുടെ കോച്ചാവാൻ കഴിയാത്തതിലെ നിരാശയും ശാസ്ത്രി മറച്ചു വച്ചില്ല.
എന്നാൽ രവിശാസ്ത്രിയുടെ വിമർശനത്തിനെതിരെ ശക്തമായ മറുപടിയുമായാണ് ഗാംഗൂലി രംഗത്തെത്തിയത് . താൻ കാരണമാണ് ശാസ്ത്രിയെ പരിശീലകനായി തെരഞ്ഞെടുക്കാഞ്ഞതെന്ന വാദത്തെ ഗാംഗൂലി പരിഹസിച്ചു. അങ്ങനെ ചിന്തിക്കുന്നെങ്കിൽ ശാസ്ത്രി വിഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്ന് പറയേണ്ടി വരുമെന്ന് ഗാംഗൂലി തുറന്നടിച്ചു . ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ യോഗത്തിൽ പങ്കെടുക്കാനാണ് താൻ അന്ന് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
ടീം കോച്ചിനെ തെരഞ്ഞെടുക്കുന്ന അഭിമുഖം നടക്കുമ്പോൾ ബാങ്കോക്കിൽ ഒഴിവുകാലം ആസ്വദിക്കുകയല്ല ശാസ്ത്രി ചെയ്യേണ്ടിയിരുന്നതെന്നും ഗാംഗൂലി ചൂണ്ടിക്കാട്ടി. കുംബ്ളെയെ കോച്ചായി തെരഞ്ഞെടുത്ത് പരിശീലനം തുടങ്ങിയതിനു ശേഷവും കോച്ച് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കാത്തതിന്റെ ആശങ്കയിലാണ് ബിസിസിഐ.