തൃശൂർ : കർക്കടകത്തിന് മുമ്പേ ഗുരുവായൂരിലെ ആനകൾക്ക് സുഖചികിത്സ ആരംഭിച്ചു. മുപ്പത് ഗജ വീരന്മാർക്കിനി ആരോഗ്യ സംരക്ഷണത്തിന്‍റെ നാളുകൾ. ഔഷധക്കൂട്ട് നിറച്ച ചോറുരുള നൽകി ദേവസ്വം മന്ത്രി സുഖചികിത്സയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഉത്സവങ്ങളുടെ തിരക്കിലും വേനൽച്ചൂടിന്‍റെ കാഠിന്യത്തിലും നഷ്ടമായ ആരോഗ്യം വീണ്ടെടുക്കുകയാണ് സുഖചികിത്സയിലൂടെ ഗുരുവായൂരപ്പന്‍റെ ആനക്കോട്ടയിലെ 54 കരിവീരന്മാരിൽ 30 ആനകൾ. വെള്ളിയാഴ്ച മുതൽ ആനകളുടെ സുഖ ചികിത്സ ആരംഭിച്ചു. ഗുരുവായൂർ പദ്മനാഭനടക്കമുള്ള മറ്റ് ആനകൾക്കും മദപ്പാടിന് ശേഷം ചികിത്സ നൽകാനാണ് തീരുമാനം. ദിവസവും കുളി, ഔഷധക്കൂട്ടുകൾ ചേർന്ന ചോറുരുള, ചവനപ്രാവശ്യം, അഷ്ടചൂർണംതുടങ്ങി ഔഷധസേവ. ആയുർവേദ അലോപ്പതി മരുന്നുകളുടെ സംയുക്ത ചികിത്സയാണ് കരിവീരന്മാർക്ക് നൽകുന്നത്.
ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഔഷധക്കൂട്ട് നിറച്ച ചോറുരുള ജൂനിയർ വിഷ്ണു, വിനായക്, ഗോപീ കൃഷ്ണൻ തുടങ്ങിയ ഗജവീരന്മാർക്ക് നൽകി സുഖ ചികിത്സയുടെ ഔദ്യോഗിക ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. പതിനഞ്ച് ലക്ഷം രൂപയാണ് ആനകളുടെ സുഖചികിത്സയ്‌ക്കായി ദേവസ്വം വകയിരുത്തിയിട്ടുള്ളത്. കർക്കിടകം പിറക്കുന്നതോടെ മറ്‍റ് ദേവസ്വങ്ങളും സ്വകാര്യ ആന ഉടമകളും ഗജവീരന്മാർക്കായി സുഖചികിത്സ നൽകും.