ശ്രീനഗർ: ജമ്മു കശ്മീരിൽ ഈദ് ഗാഹിനിടെ സംഘർഷം. കശ്മീർ വിഘടനവാദികൾ പാകിസ്ഥാന്റെയും ഐ.എസിന്റേയും പതാകകളുമായി പ്രകടനം നടത്തി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മൂന്ന് വിഘടനവാദി നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കി.
ജമ്മുകാശ്മീരിലെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഈദ് ഗാഹുകളിലും മറ്റു പ്രധാന ഇടങ്ങളിലും സജ്ജമാക്കിയിരുന്നത്. ഭീകരാക്രമണങ്ങൾ തുടർച്ചയായ സാഹചര്യത്തിൽ അതീവ ജാഗ്രതാനിർദ്ദേശം ഈദ് ദിനത്തോടനുബന്ധിച്ച് നിലനിർത്തിയിരുന്നു. എന്നാൽ ശ്രീനഗറിൽ നടന്ന ഈദ് ഗാഹ് സംഘർഷത്തിലാണ് കലാശിച്ചത്. പ്രത്യേക നമസ്കാരം കഴിഞ്ഞ ഉടനെ വിഘടനവാദികൾ പാകിസ്ഥാന്റേയും ഭീകരസംഘടനയായ ഐ.എസിന്റേയും പതാകകളേന്തി പ്രകടനം നടത്തി.
പഠാൻകോട്ട് ഭീകരാക്രമണമടക്കം പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനാ നേതാവ് മൗലാനാ മസൂദ് അസറിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകളുമായാണ് പ്രകടനം നടത്തിയത്. സുരക്ഷയൊരുക്കിയ സേനാംഗങ്ങൾക്കെതിരെ വിഘടനവാദികൾ കല്ലെറിഞ്ഞു. അക്രമാസക്തരായ വിഘടനവാദികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി 3 വിഘടനവാദി നേതാക്കളെ പൊലീസ് ഇന്ന് രാവിലെ വീട്ടുതടങ്കലിലാക്കിയിരുന്നു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ നേതാവ് മുഹമ്മദ് യാസിൻ മാലിക്, ഹുറീയത് കോൺഫറൻസ് നേതാക്കളായ സെയ്ദ് അലി ഷാ ഗീലാനി മിർവായിസ് ഉമർ ഫറൂഖ് എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്.