പാരീസ് : യൂറോകപ്പ് കിരീടം പോർച്ചുഗലിന്.കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ഫ്രാൻസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.എക്സ്‍ട്രാടൈമിൽ ഈഡറാണ് പോർച്ചുഗലിന്‍റെ വിജയഗോൾ നേടിയത്.
സ്വന്തം നാട്ടുകാർക്ക് മുന്നിൽ കിരീടം നേടാമെന്ന ഫ്രഞ്ചു പടയുടെ മോഹങ്ങൾ തെറ്റി.മത്സരത്തിന്‍റെ തുടക്കത്തിൽ ലഭിച്ച ആധിപത്യം ഗോളാക്കി മാറ്റാൻ ആതിഥേയർക്ക് കഴിഞ്ഞില്ല.മത്സരത്തിന്‍റെ 16 ാം മിനിട്ടിൽ പോർച്ചുഗീസ് ആരാധകരുടെ ഹൃദയം തകർന്ന നിമിഷം.പറങ്കിപ്പടയുടെ നായകൻ ക്രിസ്റ്റ്യാനോ റൊണൾഡോ പരിക്കേറ്‍റ് പുറത്തേക്ക്.
ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമണത്തേക്കാൾ പ്രതിരോധത്തിലൂന്നിയപ്പോൾ ലക്ഷ്യം മാത്രംഅകന്നു നിന്നു.പിന്നെ കണ്ടത് അവസാന മിനിട്ടുകളിൽ ലക്ഷ്യത്തിലേക്കുള്ള ഫ്രാൻസിന്‍റെ നിരന്തര മുന്നേറ്റങ്ങൾ. പടത്തലവനെ നഷ്ടപ്പട്ട പോർച്ചുഗീസ് സൈന്യം തളരാതെ പോരാടി. അധിക സമയത്ത് ജിഗ്നാക്കിന്‍റെ ഷോട്ട് പോസ്‍റ്‍റിലിടിച്ച് പുറത്തേക്ക്.ഫ്രഞ്ച് ആരാധകർ ഗോളെന്നുറപ്പിച്ച നിമിഷം.
നിശ്ചിത സമയത്തും ഇരു ടീമുകളും ഗോൾ നേടാത്തതിനാൽ മത്സരം എക്സ്‍ട്രാടൈമിലേക്ക്.ചില ചടുല നീക്കങ്ങളൊഴിച്ചാൽ അന്‍റോണിയോ ഗ്രിസ്മനും നിറം മങ്ങി.എന്നാൽ മറുവശത്ത് പകരക്കാരനായിറങ്ങിയ എഡർ 109 ാം മിനിട്ടിൽ പറങ്കിപ്പടയ്‌ക്കായി ലക്ഷ്യം കണ്ടു.ഒടുവിൽ പരിക്കേറ്‍റു പുറത്തിരുന്ന നായകനെ സാക്ഷിയാക്കി പോർച്ചുഗൽ ചരിത്രത്തിൽ ആദ്യമായി ഒരു ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു.