കൊൽക്കത്ത : അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന മനുഷ്യജന്മങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി. കൊൽക്കത്ത സ്വദേശിനി സുതപ ബോസാണ് മരണത്തിലും മനുഷ്യ നന്മയുടെ സന്ദേശം നൽകിയത് .
വൃക്കരോഗത്തിന്റെ പിടിയിലമർന്ന സുതപയ്‌ക്ക് വൃക്കമാറ്റം മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് വൃക്കയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പായി . ഈ മാസം അവസാനത്തോടെ ശസ്ത്രക്രിയ നടത്താമെന്ന് കരുതിയിരിക്കേ ആയിരുന്നു പെട്ടെന്ന് സുതപ മരണത്തിന് കീഴടങ്ങിയത്.
സുതപയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധമാണെന്ന് അപ്പോൾ തന്നെ ഭർത്താവും മാതാപിതാക്കളും ഡോക്ടറെ അറിയിച്ചു . എന്നാൽ സാങ്കേതികമായ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം അവയവങ്ങൾ സമയത്തിന് എടുക്കാൻ കഴിഞ്ഞില്ല . ഒടുവിൽ സുതപയുടെ കണ്ണുകൾ മാത്രമാണ് ദാനം ചെയ്യാൻ കഴിഞ്ഞത്.
കുടുംബത്തിന്റെ തീരുമാനത്തിൽ താൻ അഭുതപ്പെട്ടു പോയെന്ന് സുതപയുടെ ഡോക്ടർ ഡോ. സെൻ ഗുപ്ത വ്യക്തമാക്കി . ഇത് മഹത്തരമായ ഒരു സന്ദേശമാണ് നൽകുന്നതെന്നും ഗുപ്ത ചൂണ്ടിക്കാട്ടി . സുതപയെ നഷ്ടപ്പെട്ടതിന്റെ വേദനയ്‌ക്കിടയിലും അവരുടെ കണ്ണുകൾ മറ്റൊരാളിലൂടെ പ്രകാശിക്കുന്നതിന്റെ സംതൃപ്തിയിലാണ് കുടുംബം.