നീസ്: നീസ് നഗരത്തിൽ ട്രക്കിൽ എത്തിയ അക്രമി 70 പേരെ ഇടിച്ച് കൊലപ്പെടുത്തി. നൂറോളം പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. അക്രമത്തിന് പിന്നിൽ ഐ.എസ് ആണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലാദ് പറഞ്ഞു.
നീസിലെ റിവേറ നഗരത്തിൽ ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റിൽ ഡേ ആഘോഷങ്ങൾക്കെത്തിയവരാണ് മരിച്ചവരിലേറെയും. അമിത വേഗതയിൽ എത്തിയ ട്രക്ക് കൂട്ടമായി നിന്ന ജനങ്ങൾക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ രണ്ട് കിലോമീറ്ററോളം ലോറി മുന്നോട്ടുപോയി. അക്രമി ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് പൊലീസ് അക്രമിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിനകത്ത് തോക്കുകളും ഗ്രനേഡുകളും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. അക്രമി ഒറ്റയ്ക്കാണോ അക്രമം നടത്തിയതെന്ന് അന്വേഷിച്ചു വരികയാണ്. ആക്രമണം നടക്കുമ്പോൾ പ്രദേശത്ത് ആയിരക്കണക്കിന് ജനങ്ങളാണുണ്ടായിരുന്നത്. അക്രമത്തിൽ നൂറോളം പേർക്ക് പരിക്കുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. ഐ.എസ് ആണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ നവംബറിൽ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരർ പാരീസിൽ നടത്തിയ ആക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടിരുന്നു.