ശ്രീനഗർ: സൈന്യത്തിനെതിരേ കല്ലെറിയുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുന്നവർക്ക് പ്രതിഫലം ലഭിക്കുന്നതായി വെളിപ്പെടുത്തൽ. സൈന്യത്തിനും, സൈനികവാഹനങ്ങൾക്കും എതിരേ കല്ലെറിയുന്നവർക്ക് ദിവസം അഞ്ഞൂറു രൂപ വീതം പ്രതിഫലം ലഭിക്കുന്നതായാണ് ആക്രമണത്തിനിടയിൽ പിടിയിലായ യുവാവ് പറയുന്നത്. ഹൂറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗീലാനിയാണ് ഇവർക്ക് അഞ്ഞൂറു രൂപ വീതം നൽകുന്നതെന്നാണ് യുവാവ് തുറന്നു പറഞ്ഞത്.
“ഈ അക്രമങ്ങൾ അഴിച്ചു വിടുന്നതിന് ഞങ്ങൾക്ക് ഗീലാനിയാണ് പണം നൽകുന്നത്. ഒരാൾക്ക് അഞ്ഞൂറു രൂപ വീതം ലഭിക്കും. ഞങ്ങൾ ഇരുപതു മുതൽ മുപ്പതു പേർ വരെയുണ്ട്. ദയവായി എന്നെ വെടി വയ്ക്കൂ. എനിക്കു മരിക്കണം“ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ യുവാവ് പറഞ്ഞു.
കശ്മീരിലെ സംഘർഷബാധിതപ്രദേശത്തു നിന്നും ഇന്ത്യാ ടുഡേ പകർത്തിയ ദൃശ്യങ്ങളിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുള്ളത്. കശ്മീരിൽ സൈന്യത്തിനു നേരേയുണ്ടാകുന്ന ആക്രമണങ്ങൾ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന വസ്തുതയാണ് പിടി കൂടപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.