ന്യൂഡൽഹി : കശ്മീരിനെക്കുറിച്ചുളള പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്വപ്നം ദിവാസ്വപ്നം മാത്രമാണെന്ന് പാക് പത്രം. ഡെയിലി ടൈംസ് എന്ന പത്രത്തിന്റെ എഡിറ്റോറിയലിലാണ് നവാസ് ഷെരീഫിന്റെ കശ്മീർ സ്വപ്നങ്ങളെ പരിഹസിക്കുന്നത്.
കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വീകരിക്കുന്ന നിലപാടിനെതിരെ തുറന്നടിക്കുകയായിരുന്നു പാക് പത്രം ഡെയ്ലി ടൈംസ്. കശ്മീരിനെ കുറിച്ചുളള ഷെരീഫിന്റെ വാക്കുകൾ കാപട്യം നിറഞ്ഞതാണ്. കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഇത് സംബന്ധിച്ച് ഷെരീഫ് എന്തെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കിൽ, അത് യാഥാർത്ഥ്യമാകില്ലെന്നും ഡെയ്ലി ടൈംസിന്റെ എഡിറ്റോറിയലിൽ പരിഹസിക്കുന്നു.
കശ്മീർ വിഷയത്തിൽ ഇന്ത്യയെ വെല്ലുവിളിക്കുന്ന നവാസ് ഷെരീഫിന് തിരിച്ചടികൾ ഒരുപാട് നേരിടേണ്ടി വരും. 67 വർഷമായി ജനാധിപത്യ രീതിയിൽ നല്ലൊരു സർക്കാർ രൂപീകരിക്കാൻ കഴിയാത്ത പാകിസ്ഥാനാണ് കശ്മീരിനെക്കുറിച്ച് അശങ്കപ്പെടുന്നത്. ഇത് സംബന്ധിച്ച് മുതലക്കണ്ണീർ പൊഴിക്കുന്നതിന് പകരം, പാകിസ്ഥാനിലെ സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ശ്രമിക്കണമെന്നും ഡെയ്ലി ടൈംസ് എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.