തിരുവനന്തപുരം: യുഡിഎഫ് യോഗം കേരള കോൺഗ്രസ് എം ബഹിഷ്ക്കരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ബഹിഷ്ക്കരണം എന്നാണ് വിശദീകരണം. ഉമ്മൻചാണ്ടി കെ എം മാണിയെ ഫോണിൽ വിളിച്ചു. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കൺവീനർ പി പി തങ്കച്ചൻ അറിയിച്ചു.
മാണിയുടെ സമയം കൂടി പരിഗണിച്ചാണ് തിങ്കളാഴ്ച യോഗം നിശ്ചയിച്ചത്. എറണാകുളത്തായിരുന്ന മാണി മൂന്നുമണിയോടെ യോഗത്തിനെത്തില്ല എന്ന് അറിയിക്കുകയായിരുന്നു. ഉച്ചവരെ തിരുവനന്തപുരത്തുണ്ടായിരുന്ന പിജെ ജോസഫും യോഗത്തിനെത്തിയില്ല.
ബാര്‍കോഴക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളും ഗൂഢാലോചനയില്‍ പങ്കാളികളായി എന്ന ആരോപണം കേരള കോണ്‍ഗ്രസ് എം ഉയര്ത്തിവരുന്നതിനിടെയാണ് മുന്നണി യോഗത്തില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുന്നത്.
ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തത് മുതലാണ് കേരള കോണ്‍ഗ്രസ് എം ഈ വിഷയത്തിൽ നിലപാട് കടുപ്പിച്ചത്.