ബർലിൻ : ജർമ്മൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബാസ്റ്റ്യൻ ഷ്വെയ്ൻസ്‍റ്റെഗർ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു.ട്വിറ്ററിലൂടെയാണ് ഷ്വെയ്ൻസ്റ്റെഗർ തന്‍റെ വിരമിക്കൻ തീരുമാനം പ്രഖ്യാപിച്ചത്.
വെകാരികവും ചരിത്രപരവുമായ പല നേട്ടങ്ങളും നേടിക്കഴിഞ്ഞു, അവ ആവർത്തിക്കാൻ തനിക്ക് ഇനി കഴിയില്ല അതു കൊണ്ട് തന്നെ ഇതാണ് വിരമിക്കാനുള്ള ശരിയായ സമയമെന്ന് വൈകാരികമായി ട്വിറ്ററിൽ കുറിച്ച് കൊണ്ടാണ് ഷ്വെയ്ൻസ്റ്റീഗർ ബൂട്ട് അഴിക്കുന്ന വാർത്ത ലോകത്തോട് പറഞ്ഞത്,.നേടിയതൊന്നും ഇനി തനിക്ക് നേടാൻ കഴിയില്ലെന്ന് 31 കാരനായ ഷ്വെയ്ൻസ്റ്റീഗർ പറഞ്ഞു.
2018ലെ ലോകകപ്പിന് ദേശീയ ടീമിന് എല്ലാവിധ ആശംസകളും നേർന്നു ഇക്കാലം അത്രയും പിന്തുണച്ചവർക്കും അദ്ദേഹം നന്ദിയും പറഞ്ഞു. അന്താരാഷ്‍ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും ക്ലബ്ബിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജർമ്മനിക്കായി 120 രാജ്യാന്തര മത്സരങ്ങൾ കളിച്ച ഷ്വെയ്ൻസ്റ്റീഗർ 24 ഗോളുകളും സ്വന്തം പേരിൽ കുറിച്ചു.
2014ൽ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു ഷ്വെയ്ൻസ്റ്റീഗറിന്‍റെ തന്ത്രങ്ങളും മുന്നേറ്റങ്ങളും കപ്പ് നേടുന്നതിൽ ഏറെ നിർണ്ണായകമായിരുന്നു. ഇക്കഴിഞ്ഞ യൂറോകപ്പിൽ ഫ്രാൻസിനോട് തോറ്‍റ് പുറത്തായ ടീമിന്‍റെ നായകനായിരുന്നു. ഈ മത്സരത്തിലാണ് അവസാനമായി ദേശീയ ജഴ്സി അണിഞ്ഞത്. ദീർഘകാലം ബയേൺ മ്യൂണിച്ചിന്‍റെ താരമായിരുന്ന ഷ്വെയ്ൻസ്റ്റീഗർ 2015 മുതൽ മാഞ്ചസ്റ്‍റർ യുണൈറ്റഡിന് വേണ്ടിയാണ് ഇറങ്ങുന്നത്.
പുൽനാമ്പുകൾക്ക് തീപകർന്ന് മൈതാനത്തിൽ നിറഞ്ഞ മുന്നേറ്റം ബൂട്ട് അഴിക്കുമ്പോൾ നഷ്ടം ജർമ്മൻ ടീമിന് മാത്രമല്ല , മികച്ച കളി ആസ്വദിക്കുന്ന ഓരോ ഫുട്ബോൾ പ്രേമിക്ക് കൂടിയാണ്.