അനശ്വര ഗായകൻ മുഹമ്മദ് റഫി ഓർമ്മയായിട്ട് 36 വർഷം . ഓർമ്മയായി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ആസ്വാദക മനസിൽ നിത്യഹരിതമായി നിൽക്കുന്നു റഫിയുടെ ഗാനങ്ങൾ .
പകരം വെക്കാനാകാത്ത നിരവധി ഗാനങ്ങളുടെ ശബ്ദസാന്നിധ്യം . മുഹമ്മദ് റഫി എന്ന സംഗീത സപര്യ അനശ്വരതയിലേക്ക് മടങ്ങിയെങ്കിലും ആ വിടവ് ഇന്നും നികത്താനായിട്ടില്ല . ആസ്വാദക ലക്ഷങ്ങളുടെ വികാരമാണ് ഇന്നും മുഹമ്മദ് റഫി . ദിലീപ് കുമാർ, ദേവ് ആനന്ദ് ,ഗുരുദത്ത്, മനോജ് കുമാർ, സഞ്ജീവ് കുമാർ, രാജേഷ് ഖന്ന തുടങ്ങി അന്നത്തെ എല്ലാ നായകന്മാർക്കും വേണ്ടി മുഹമ്മദ് റഫിയുടെ സ്വരമാധുരിയെത്തി.
അമൃത്സറിലെ കോട്‍ല സൂത്താന്‍ പൂരിനടുത്ത് 1924ൽ ജനിച്ച റഫി ചെറുപ്പകാലം മുതലേ സംഗീതത്തോട് താല്‍പര്യം കാട്ടിയിരുന്നു . ഉസ്താദ് ബഡേഗുലാം അലിഖാന്‍ , ഉസ്താദ് അബ്ദുൾ വാഹിദ് ഖാന്‍ എന്നിവരിൽ നിന്ന് സംഗീതത്തിന്‍റെ ബാല പാഠങ്ങൾ അഭ്യസിച്ച ആ ഗാനമാധുര്യം പിന്നീട് കാലത്തിനും ദേശത്തിനും അപ്പുറം വരെ ഒഴുകിയെത്തി . സൈഗാളിന്‍റെ ഗാനം ഒരു വേദിയിൽ പാടിക്കൊണ്ടാണ് റഫിയുടെ സംഗീത ജൈത്രയാത്ര ആരംഭിച്ചത് .
ശ്യാം സുന്ദറിന്‍റെ സംഗീതത്തിൽ ഗുൽ ബലോച്ച് എന്ന സിനിമയ്‌ക്കായി സീനത്ത് ബീഗത്തിനൊത്തുള്ള ഡ്യുവറ്‍റാണ് ആദ്യത്തെ പിന്നണി ഗാനം . പിന്നീട് നാല് പതിറ്‍റാണ്ട് നീണ്ട സംഗീതയാത്രയിൽ ഭാഷകൾക്ക് അതീതമായി ഒട്ടനവധി ഗാനങ്ങൾ . ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ നിരവധി നിത്യഹരിത ഗാനങ്ങൾക്ക് റഫി ശബ്ദം നൽകി . 1980 ജൂലൈ 31ന് റഫി യാത്രയായപ്പോൾ ബാക്കിയായത് കാലാതി വർത്തിയായ ഒരുപിടി നല്ല ഗാനങ്ങൾ.