റിയോ ഡി ജനീറോ: റിയോയിൽ മൈക്കിൾ ഫെൽപ്സ് നേടുന്ന ഓരോ മെഡലിനും മറ്റൊരു അവകാശി കൂടിയുണ്ട്. ദ പർപ്പസ് ഡ്രിവൺ ലൈഫ് എന്ന പുസ്തകമാണ് ഫെൽപ്‍സിന്‍റെ നേട്ടങ്ങളിലെ പങ്കാളി. തനിക്ക് ആത്മഹത്യയിൽ നിന്ന് ജീവിതത്തിലേക്കുള്ള വഴികാട്ടിയായത് ഈ പുസ്‍തകമാണെന്ന് ഫെൽപ്സ് പറയുന്നു.
മൈക്കിൾ ഫെൽപ്സ്. നീന്തൽക്കുളത്തിലെസുവർണ മത്സ്യം. ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഒളിമ്പിക്സ് സ്വർണത്തിനുടമ. പേരും പ്രശസ്തിയും ആരാധകരുടെ സ്നേഹ വായ്പും വേണ്ടുവോളം.
എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും ലഹരിയുടെ പിടിയിലമർന്ന് ആത്മഹത്യയെക്കുറിച്ച് മാത്രം ചിന്തിച്ച കാലമുണ്ടായിരുന്നു ഫെൽപ്സിന്. പലപ്പോഴും പല പ്രശസ്തരേയും അലട്ടിയ ഒരു ചോദ്യം ഫെൽപ്സിനേയും കുഴക്കി. ‘നീന്തൽക്കുളത്തിൽ ഞാൻ രാജാവാണ്, അതിന് പുറത്ത് ആരാണ്?, ഈ ലോകത്ത് എന്താണ് എന്‍റെ പ്രശസ്തി. ഉത്തരം കിട്ടാതെ വന്ന ഫെൽപ്സ് അഭയം കണ്ടെത്തിയത് മദ്യത്തിൽ. ഇതിനിടയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലുമായി. ഇതിനൊപ്പം ബന്ധങ്ങൾ കൂടി തകർന്നതോടെ ചിന്ത ആത്മഹത്യയിലേക്ക് നീങ്ങി.
എന്നാൽ പിന്നീട് ഫെൽപ്‍സ് എത്തിയത് അരിസോണയിലെ ദ മെഡോസ് എന്ന പുനരധിവാസ കേന്ദ്രത്തിൽ. അവിടെ വച്ച് വായിക്കാനിടയായ ദ പർപ്പസ് ഡ്രിവൺ ലൈഫ് എന്ന പുസ്തകം നീന്തൽ താരത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി. പാസ്റ്റർ റിക്ക് വാറൻ എഴുതിയ പുസ്തകം തനിക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പ്രചോദനമായതായി ഒളിമ്പിക്സിനിറങ്ങും മുൻപ് തന്നെ ഫെൽപ്സ് വെളിപ്പെടുത്തി.
ഒരുപക്ഷേ ആ പുസ്തകം പരിചയിച്ചില്ലായിരുന്നുവെങ്കിൽ മൈക്കിൾ ഫെൽപ്സ് എന്ന നീന്തൽ ഇതിഹാസത്തെ കായിക പ്രേമികൾക്ക് നഷ്ടമായേനെ. നന്ദി പറയാം ആ പുസ്തകത്തിനും രചയിതാവിനും.















