പെഷവാറിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ദാരാ ആദംഖേൽ എന്ന സ്ഥലം . ക്രിമിനലുകളുടെ വിഹാര രംഗമാണിവിടം . ആയുധങ്ങളാകട്ടെ ആവശ്യത്തിന് ലഭിക്കുകയും ചെയ്യും . കലാഷ്നിക്കോവും എംപി ഫൈവും ഇവിടെ സുലഭം . സംഗതി വ്യാജനാണെങ്കിലും ഒറിജിനലിനെ വെല്ലുമെന്ന് തോക്ക് നിർമ്മാതാക്കളുടെ സർട്ടിഫിക്കറ്റും ലഭിക്കും.
സോവിയറ്റ് അധിനിവേശത്തിനെതിരെ മുജാഹിദ്ദീനുകൾ അഫ്ഗാനിൽ യുദ്ധം തുടങ്ങിയതോടെയാൺ ദാരാ ആദംഖേലിന്റെ ശുക്രദശ തെളിഞ്ഞത് . വ്യാജനാണെങ്കിലും കാഞ്ചിവലിച്ചാൽ പൊട്ടുന്ന തോക്കിന് ആവശ്യക്കാർ ഏറെയായി . പിന്നീട് പാക് താലിബാന്റെ ശക്തികേന്ദ്രമായി മാറിയ ഇവിടെ വച്ചാണ് 2009 ൽ ഒരു പോളിഷ് എഞ്ചിനീയറുടെ തലവെട്ടിയത്.
ഇപ്പോൾ താലിബാന്റെ പിടിയിൽ നിന്ന് സ്ഥലം മോചിതമായെങ്കിലും തോക്ക് ബിസിനസ്സിന് യാതൊരു കുറവും വന്നിട്ടില്ല . നിയന്ത്രിക്കാൻ സർക്കാർ വലിയ ശ്രമങ്ങളൊക്കെ നടത്തുന്നുണ്ടെങ്കിലും വലിയ തോതിൽ ഫലം ചെയ്തിട്ടില്ല .
ആദംഖേലിലെ പ്രധാന തോക്ക് നിർമ്മാതാവാണ് ഖിതാബ് ഗുൽ . ഗുല്ലിന്റെ എം പി 5 തോക്കുകൾ മേഖലയിൽ പ്രസിദ്ധമാണ് . . വെറും 67 ഡോളറിന് തോക്ക് കിട്ടും . അതായത് വെറും 7000 പാകിസ്ഥാനി രൂപ. ഇതുവരെ വിറ്റഴിച്ച പതിനായിരത്തോളം എം പി 5 തോക്കുകൾക്ക് ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് ഗുല്ലിന്റെ സർട്ടിഫിക്കറ്റ്.
ലോക പ്രസിദ്ധമായ കലാഷ് നിക്കോവിന്റെ വ്യാജനും ഇവിടെ ലഭിക്കും .വെറും 13,000 പാകിസ്ഥാനി രൂപയേ ഉള്ളൂ കലാഷ് നിക്കോവിന് . 13,000 രൂപയ്‌ക്ക് നല്ലൊരു സ്മാർട്ട് ഫൊൺ കിട്ടില്ല പാകിസ്ഥാനിൽ.സൈന്യം പിടിമുറുക്കിയതോടെ തോക്ക് വിൽപ്പനയ്‌ക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും ഇന്നും റാക്കുകളിൽ തോക്കുകൾ നിരന്നിരിക്കുന്ന ഷോപ്പുകൾ കാണാൻ കഴിയും .
തോക്ക് വ്യവസായത്തിനെതിരെയുള്ള സൈന്യത്തിന്റെ നയങ്ങൾ പുനപരിശോധിച്ചില്ലെങ്കിൽ ദേര ആദംഖേലിലെ തോക്ക് പെരുമ എന്നെന്നേക്കുമായി അവസാനിക്കുമെന്ന ഭയത്തിലാണ് നാട്ടുകാർ .